കൊല്ലം:വംശം നിലനിർത്താനായി വർഷത്തിൽ ഒരിക്കൽമാത്രം മണ്ണിനടിയിൽനിന്നു പുറത്തുവരുന്ന പാതാളത്തവളകൾ പതിവു തെറ്റാതെ ഇത്തവണയും എത്തി. തുടർച്ചയായ പതിന്നാലാം വർഷവും ഇവയുടെ ചിത്രങ്ങൾ പകർത്തി കോഴിക്കോട് സർവകലാശാലയിലെ നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. സന്ദീപ്ദാസും.
പൂഞ്ഞാറിലെ ടോമിമാത്യുവിന്റെ പറമ്പിലെ തോട്ടിൽനിന്നാണ് ഇത്തവണ ചിത്രങ്ങൾ പകർത്തിയത്. മകൻ റോഷിനോടൊപ്പം ഒരാഴ്ച തിരഞ്ഞപ്പോൾ കഴിഞ്ഞ വേനൽമഴയ്ക്കാണ് ഇവയെ കിട്ടിയതെന്ന് സന്ദീപ്ദാസ് പറഞ്ഞു. ഇവയെക്കുറിച്ചുള്ള വിശദമായ പഠനത്തിന്റെ അവസാനഘട്ടത്തിലാണ്.ധൂമ നിറം. വെളുത്ത നിറമുള്ള കൂർത്ത മുക്ക്. ദൃഢമായ ഈ മൂക്കും ബലമേറിയ കൈകാലുകളും മണ്ണ് കുഴിച്ച് ആഴങ്ങളിലേക്ക് പോകാൻ ഇവയെ സഹായിക്കുന്നു. ചിതലുകളും മണ്ണിരകളും മണ്ണിലെ ചെറു പ്രാണികളും ആണ് ആഹാരം. മഴക്കാലത്ത് കുത്തിയൊലിക്കുന്ന, എന്നാൽ വേനലിൽ വറ്റിവരളുന്ന പാറക്കെട്ടുകൾ ഉള്ള അരുവികളും വെള്ളച്ചാട്ടവും ആണ് പ്രധാന ആവാസവ്യവസ്ഥ.
സാധാരണയായി മൺസൂണിനുമുൻപുള്ള മഴക്കാലത്താണ് പാതാളത്തവളകൾ പുറത്തെത്തുന്നത്. മഴക്കാലത്ത് കുത്തിയൊലിക്കുന്ന, വേനലിൽ വറ്റിവരണ്ടുകിടക്കുന്ന പാറക്കെട്ടുകളുള്ള അരുവികളിലും വെള്ളച്ചാട്ടങ്ങളിലുമാണ് ഇവയുടെ ജീവിതം. പെൺതവള ഒറ്റദിവസം മാത്രമേ പുറത്തുവരൂ. ഇണചേർന്നശേഷം, ആണിനെ ചുമന്നുകൊണ്ട് അരുവിയിലെത്തും. പൊത്തുകളിലും വിടവുകളിലും കയറി മുട്ടയിടുകയാണ് പതിവ്. തുടർന്ന് മണ്ണിനടിയിലേക്കു മടങ്ങും. ആറോ ഏഴോ ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ്, ഒഴുക്കുള്ള വെള്ളത്തിൽ പറ്റിപ്പിടിച്ചുനിൽക്കാൻ സാധിക്കുന്ന വാൽമാക്രികൾ പുറത്തു വരും. ഈ സമയം വലിയ മഴപെയ്താൽ മുട്ടകൾ നശിക്കും. മഴ വൈകിയാൽ ചൂടിൽ മുട്ടകൾ വരണ്ടുണങ്ങും. നിലനിൽപ്പിനായി ഇവ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതാണ്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ടും ഒരുപാട് എണ്ണം ചത്തുപോകും. എങ്കിലും പൊതുവെ ഇവ ഇപ്പോൾ വംശനാശഭീഷണിയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്ന് സന്ദീപ്ദാസ് പറഞ്ഞു.മണ്ണിനടിയിൽ ഇരുന്നു കൊണ്ട് മഴയുടെ അളവും അരുവിയിലെ ജലത്തിന്റെ അളവും ഒക്കെ ഇവ കൃത്യമായി മനസ്സിലാക്കും. മുട്ടയിടാൻ സാഹചര്യങ്ങളെല്ലാം സജ്ജമായി എന്നു മനസ്സിലായാൽ മണ്ണിനടിയിൽ നിന്നു പുറത്തുവന്ന് മുട്ടകളിടും. ഒരു സമയം നാലായിരം വരെ മുട്ടകളിടാറുണ്ട്. മുട്ടയിട്ട ശേഷം തിരിച്ച് മണ്ണിനടിയിലേക്കു മടങ്ങും. പിന്നെ അടുത്ത കൊല്ലം മുട്ടയിടാൻ മാത്രമേ പുറത്തുവരൂ.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ട മലനിരകളിലാണ് ഇവയെ കാണപ്പെടുന്നത്. ഇവ മാവേലിത്തവളകൾ, പർപ്പിൾ ഫ്രോഗ്, പന്നിമൂക്കൻതവള, കുറവൻ, പതയാൾ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ‘നാസികാബട്രക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് ശാസ്ത്രനാമം. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിൽ ദ്വീപ് രാഷ്ട്രമായ സീഷെൽസിലുള്ള ‘സൂഗ്ലോസ്സിടെ’ കുടുംബത്തിലെ തവളകളാണ് അടുത്ത ബന്ധുക്കൾ.