കോഴിക്കോട്: വീടിനുള്ളിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് സംഭവം. വരാന്തയിലിരുന്ന യുവാവിന് നേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.
വരാന്തയിൽ കയറിയ കാട്ടുപന്നി പിന്നീട് തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. വീടിൻറെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി ചീറിപാഞ്ഞെത്തിയ കാട്ടുപന്നി വീടിൻറെ വരാന്തയിലേക്ക് ഓടിക്കയറി.
ഇതോടെ വരാന്തയിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടിക്കയറുന്നതും
സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഭാഗ്യകൊണ്ടാണ് സലീം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.