കേസിൽ കുടുക്കിയ വിരോധത്തിൽ പെൺ സുഹൃത്തിനെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പറക്കോട് സ്വദേശി രതീഷിനെയാണ് അറസ്റ്റ് ചെയ്തത്. രതീഷിനൊപ്പം അക്രമണത്തിന് ഭാര്യയും ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച രതീഷും ഭാര്യയും കൂടിയെത്തി യുവതിയെ മർദ്ദിച്ചിരുന്നു. രാത്രി വീണ്ടും പെട്രോളുമായി എത്തിയ രതീഷ് ആക്രമണത്തിന് മുതിരുകയായിരുന്നു. രാത്രി 8 മണിയുടെ രതീഷ് പെട്രോളുമായി എത്തി യുവതിയുടെയും മകന്റെയും ദേഹത്ത് തളിക്കുകയായിരുന്നു. തീ കത്തിക്കുന്നതിന് മുമ്പ് ഇവർ ഓടി വീടിനകത്ത് കയറിയതിനാൽ രക്ഷപ്പെട്ടു. രതീഷിനെതിരെ കേസ് കൊടുത്ത് ജയിലിൽ ആക്കി എന്ന വിരോധമാണ് തീ കൊളുത്തുന്നതിന് പിന്നിലെ കാരണം.
നേരത്തെ രതീഷ് ഈ പെൺ സുഹൃത്തിനെ കാണണം എന്ന് ആവശ്യപ്പെട്ട് വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24 നായിരുന്നു ആ സംഭവം. അന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞിട്ടും താഴെയിറങ്ങാതിരുന്ന ഇയാൾ ഈ യുവതിയെത്തി പറഞ്ഞതോടെയാണ് താഴെയിറങ്ങിയത്. അതേ യുവതിയെ തന്നെയാണ് ഇന്ന് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി രതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.