വാല്‍പ്പാറയില്‍ രണ്ടിടത്ത് കരടിയുടെ ആക്രമണം
തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കരടിയുടെ ആക്രമണം. വാല്‍പ്പാറ മേഖലയില്‍ രണ്ടിടത്താണ് വ്യാഴാഴ്ച കരടിയുടെ ആക്രമണം ഉണ്ടായത്.
വാല്‍പ്പാറ താഴെപറളി ഇന്‍ഡസ്ട്രിയല്‍ റോഡിന് സമീപത്ത് തേയില തോട്ടത്തില്‍ തൊഴിലാളികളെ കരടി ആക്രമിക്കുകയായിരുന്നു.
കുടകൊണ്ട് പ്രതിരോധിച്ചാണ് ജീവനക്കാരന്‍ കരടിയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. അതേസമയം ഇതിന് കുറച്ചകലെ ഇ എല്‍ പാടിയില്‍ ഡാനിയേലിന്റെ വീടിന് മുന്നിലും കരടിയെത്തി.
വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി ഇവിടെ നിന്ന് ഓടിമറയുകയും ചെയ്തു.വാല്‍പ്പാറയില്‍ ഒരു മാസം മുമ്പാണ് ആറുവയസ്സുകാരനെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്.
തോട്ടം തൊഴിലാളികളാണ് ഇവിടെ കൂടുതലായും കരടിയുടെ ആക്രമണത്തിനിരയാകുന്നത്.
വീട്ടുമുറ്റത്ത് പുലി; രണ്ടു വയസുകാരന് തലനാരിഴ രക്ഷ
കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയിൽ നിന്നും രണ്ടുവയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുന്നതിനിടെ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.
കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി വന്നത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായ കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
സംഭവ സമയത്ത് അശോകന്‍ പണിക്കു പോയിരിക്കുകയായിരുന്നു. ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതു കേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്.
ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ തന്നെ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. ഈ സമയം അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു.
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടെത്തി പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.
മുളിയാര്‍ പഞ്ചായത്തില്‍ 2 വര്‍ഷത്തോളമായി പുലിശല്യം ഉണ്ടെങ്കിലും ആദ്യമായാണു പട്ടാപ്പകല്‍ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്.
Summary: A wild bear attacked residents in Valparai near Chalakudy. The incident occurred in two different locations in the Valparai region on Thursday, creating panic among locals.









