തിരുവനന്തപുരം: പീഡനക്കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വനിതാ ജഡ്‌ജി അടങ്ങിയ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.A Supreme Court bench consisting of a woman judge will hear the anticipatory bail plea filed by actor Siddique on Monday
ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും, സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിൽ 62ാമത്തെ കേസാണ്.
സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറും, അതിജീവിതയ്‌ക്കായി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുമാണ് ഹാജരാകുന്നത്.
2016ൽ നടന്നുവെന്ന് പറയുന്ന പീഡനത്തിൽ എട്ടുവർഷത്തിനു ശേഷം 2024ലാണ് എഫ്.ഐ.ആർ രജിസ്റ്രർ ചെയ്‌തത് തുടങ്ങിയ വാദമുഖങ്ങളാണ് സിദ്ദിഖ് ഉന്നയിക്കുന്നത്.
സാക്ഷികളുടെ വിശ്വാസ്യതയെയും ചോദ്യംചെയ്യുന്നു. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കും. ശേഖരിച്ച തെളിവുകൾ ആവശ്യമെങ്കിൽ സുപ്രീംകോടതിക്ക് കൈമാറും.
നടൻ സിദ്ദിഖിനെ കണ്ടെത്താനായി ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. താരത്തിനായി വല വിരിച്ച പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്.
സിദ്ദിഖിനെതിരെ സുപ്രീകോടതിയിൽ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡൽഹിക്ക് അയക്കാനാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങൾ വിശദീകരിക്കുന്നതിനാണ് എസ്പിമാർ പോകുന്നത്.
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാരിന് വേണ്ടി നിഷെ രാജൻ ശങ്കർ ആണ് സുപ്രീംകോടതിയിൽ ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന്റെ നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്.
വിധി പ്രതികൂലമായാൽ ഉടൻ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകർ മുഖേന നടൻ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോൺ നമ്പർ നിലവിൽ സ്വിച്ച്ഡ് ഓഫ് ആണ്.
കൊച്ചിയിൽ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. നഗരത്തിൽ തന്നെ ആറിടങ്ങളിൽ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന വിവരവും പൊലീസിനുണ്ട്.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യേണ്ട എന്ന ഉന്നതല നിർദേശത്തെ തുടർന്ന് പൊലീസ് കണ്ണടയ്ക്കുകയാണ് എന്ന വിമർശനവും ഉയരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് താങ്ങൾക്കെതിരെ ഉണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു കേസ് ആയിരുന്നു നടൻ സിദ്ദിഖിന് എതിരെ എത്തിയത്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് താരത്തിനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ഇതോടെ താരം തന്നെ ആ പദവിയിൽ നിന്നും രാജിവയ്ക്കുന്ന കാഴ്ചയും കേരളക്കര കണ്ടു. ഇതിന് പിന്നാലെ വലിയ കോളുകൾ സൃഷ്ടിച്ച കേസ് ആയിരുന്നു അത്.
ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടുകൂടി സിദ്ദിഖ് ഒളിവിൽ പോവുകയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള നീക്കം തടയുന്നതിന് വേണ്ടി താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സിദ്ദിഖിനെ തിരഞ്ഞുള്ള ലുക് ഔട്ട് നോട്ടിസ് മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പൊലീസ് നൽകിയിട്ടുണ്ട്. സിദ്ദിഖ് കേരളം വിട്ടുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. നടന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ച ശേഷം മാത്രം അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്കു പൊലീസ് കടക്കാനാണു സാധ്യത.