സ്ത്രീധനം കൊടുക്കാം വാങ്ങരുത്
തിരുവനന്തപുരം: 1961ലെ സ്ത്രീധനനിരോധന നിയമത്തിൽ സുപ്രധാന ഭേദഗതിവരുത്താൻ നീക്കം. സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഭേദഗതി വരുന്നത്. പുതിയ ഭേദഗതി പ്രകാരം വരനോ, വരൻ്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. നിലവിൽ സ്ത്രീധനം നൽകുന്നതും കുറ്റമായതിനാൽ നിയമനടപടി ഭയന്ന് വധുവിൻ്റെ ഭാഗത്തുനിന്ന് പരാതി നൽകാൻ മടികാണിക്കാറുണ്ട്. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബിൽ 2025) നിയമപരിഷ്‌കരണ കമ്മിഷൻ സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച് ചട്ടഭേദഗതികളിലേക്ക് കടക്കാനാണ് ആലോചനകൾ നടക്കുന്നത്. നിലവിലെ നിയമത്തിൽ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചുവർഷത്തിൽ കുറയാത്ത തടവും 15,000 രൂപയോ സ്ത്രീധനത്തിൻ്റെ മൂല്യമോ ഏതാണോ വലുത് അത്രയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.
ഭേദഗതിയിൽ സ്ത്രീധനം വാങ്ങുന്നത് മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. പിഴത്തുക അൻപതിനായിരം മുതൽ ഒരുലക്ഷം രൂപ വരെയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ അത്രയും അയി ഉയർത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കുനേരേയുണ്ടാകുന്ന ഗാർഹികപീഡനവും സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാൽ രണ്ടുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകൾ സ്ത്രീധനത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ലൈംഗികമല്ല, സ്ത്രീകൾക്കെതിരെ കൂടുന്നത് വാചിക അതിക്രമങ്ങൾ; ദിവസവും ഒന്നിലേറെ തവണ അത് സംഭവിക്കുന്നു
കോട്ടയം: കേരളത്തിൽ കൂടുതൽ സ്ത്രീകളും ഇരകളാകുന്നത് ലൈംഗിക അതിക്രമങ്ങൾക്കല്ലെന്ന് റിപ്പോർട്ട്. വാചിക അതിക്രമങ്ങൾക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഇരകളാകുന്നത് എന്നാണ് കണ്ടെത്തൽ. കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗ് സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. സർവെയിൽ പങ്കെടുത്ത മിക്ക സ്ത്രീകളും ദിവസവും ഒന്നിലേറെ തവണ അസഭ്യവർഷത്തിന് ഇരയാകുന്നു എന്നാണ് സർവെയിൽ കണ്ടെത്തിയത്.
2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സർവേയിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വനിതകൾ അഭിമുഖീകരിക്കുന്ന അതിക്രമങ്ങൾക്ക് പ്രതിരോധം ആവിഷ്‌കരിക്കാനായാണ് കുടുംബശ്രീ ക്രൈം മാപ്പിംഗ് സർവേ നടത്തുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സർവേയിലെ കണക്കാണിത്. മറ്റ് സി.ഡി.എസുകളിൽ രണ്ടാംഘട്ടമായി സർവേ നടക്കും. ജില്ലയൊട്ടാകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്.
കുടുംബശ്രീ പ്രവർത്തകരായിട്ടുള്ള റിസോഴ്‌സ് ടീം ആണ് വിവരശേഖരണം നടത്തുന്നത്. ആനിക്കാട്, കടപ്ര, ഏറത്ത്, പന്തളം തെേക്കക്കര, ചെന്നീർക്കര, പ്രമാടം എന്നീ 6 സി.ഡി.എസുകളിലാണ് ക്രൈം മാപ്പിംഗ് സർവേ ആദ്യഘട്ടത്തിൽ നടത്തിയത്. 8877 സ്ത്രീകൾ 66,008 അതിക്രമങ്ങൾക്ക് വിധേരായിട്ടുണ്ട്.അതിനർത്ഥം ഒരു സ്ത്രീ തന്നെ വിവിധ തരത്തിലുള്ള അതിക്രമത്തിന് ഒന്നിലധികം തവണ വിധേയയായിട്ടുണ്ട് എന്നാണ്.
ഏറ്റവും കൂടുതൽ നേരിട്ട അതിക്രമം വാചികം (അസഭ്യം) ആണെങ്കിൽ സ്ത്രീധനം ആവശ്യപ്പെടൽ ആണ് സാമ്പത്തിക അതിക്രമത്തിൽ മുന്നിലുള്ളത്. മർദ്ദനം, തോണ്ടൽ, ഓഫീസുകളിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭ്യമാകാതിരിക്കൽ, തുറിച്ചുനോട്ടം എന്നിവയാണ് മറ്റുള്ളവ. ക്രൈ മാപ്പിംഗ് സർവേയിലൂടെ കണ്ടെത്തിയ അതിക്രമങ്ങൾ
സാമ്പത്തികം : 9256
ശാരീരികം : 4091
ലൈംഗികം : 9,393
സാമൂഹികം : 10,196
വാചികം (അസഭ്യം): 23,472
മാനസിക വൈകാരികം : 9600
ആകെ : 66008
സർവേയിലൂടെ ലഭിച്ച നിർദേശങ്ങൾ
1.അവകാശ ലംഘനങ്ങൾ അതിക്രമങ്ങൾ ആണെന്ന തിരിച്ചറിവ് നൽകുക,
- സ്വയംസുരക്ഷാ പ്രതിരോധ പരിശീലനങ്ങൾ സംഘടിപ്പിക്കുക,
- നിയമസാക്ഷരത ബോധവൽക്കരണം,
- കൗമാര ക്ലബ്ബുകൾ – വയോജന കൂട്ടായ്മകൾ എന്നിവ തുടങ്ങുക,
- വിവാഹപൂർവ കൗൺസലിംഗ്
- വനിതാ ഗ്രാമസഭകൾ,
- ഗ്രാമപഞ്ചായത്തുകളിൽ ജെൻഡർ ഓഡിറ്റിംഗും ബഡ്ജറ്റിംഗും നടപ്പിലാക്കുക,
- സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ,
- സ്‌കൂൾ – കോളേജുകളിൽ ജെൻഡർ ക്ലബ്ബുകൾ രൂപീകരിക്കുക
- വിനോദോപാധികൾ നടപ്പിലാക്കുക, ലഹരി ബോധവൽക്കരണം.
- വിജിലന്റ് ഗ്രൂപ്പ് – ജാഗ്രതാ സമിതി ശക്തിപ്പെടുത്തുക
English Summary:
A significant amendment is being proposed to the Dowry Prohibition Act of 1961. The amendment seeks to remove the provision that makes giving dowry a punishable offense. Under the new amendment, only the groom or his relatives who accept dowry will be held criminally liable.