അഹമ്മദാബാദ് വിമാനദുരന്തം; കാരണം ഇതാണ്
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതാണെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. ഇതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലക്കുകയായിരുന്നു.
റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ AI 171 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈല്‍ ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
വിമാനത്തിന് ആവശ്യമായ ഊര്‍ജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് സാധാരണയായി RAT ആക്ടിവേറ്റ് ചെയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ എന്‍ജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതായാണ് കണ്ടെത്തല്‍.
ഇത് രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലയ്ക്കുന്നതിന് കാരണമായി. ഇതോടെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടു. സ്വിച്ചുകള്‍ ഇങ്ങനെ ഓഫ് ആയി എന്നതിലോ പൈലറ്റുമാര്‍ സ്വിച്ചുകള്‍ വീണ്ടും ഓണാക്കാന്‍ ശ്രമിച്ചോ എന്നതിലോ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാന അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യുഎസ് വിദഗ്ധരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് പറയുന്നു. അപകട സ്ഥലത്തു നിന്നും കണ്ടെത്തിയ വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങൾ കഴിഞ്ഞ ദിവസം ഡീകോഡ് ചെയ്തിരുന്നു.
അപകടത്തിന് കാരണമായ നിർണായക വിവരങ്ങൾ ഇതിൽ നിന്നും ലഭിച്ചുവെന്നാണ് സൂചന. രണ്ട് എന്‍ജിനുകളും ഒരേ സമയം ഓഫായത് ഇന്ധന പ്രശ്നം കൊണ്ടാണോ എന്നാണ് പരിശോധിക്കുന്നത്.
നിലവിൽ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.
അടിയന്തര ഊർജ്ജ സ്രോതസ് അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രവർത്തനസജ്ജമായി
അഹമ്മദാബാദിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് പ്രാഥമിക നിഗമനം.
അപകടം ഉണ്ടാകാൻ കാരണം എന്‍ജിന്‍ തകരാറാണ് എന്നതാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന് എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിലെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോൾ മാത്രം പ്രവർത്തിക്കുന്ന അടിയന്തര ഊർജ്ജ സ്രോതസ്സായ റാറ്റ് (ram air turbine) അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രവർത്തനസജ്ജമായതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്, വിമാനത്തിന്റെ രണ്ട് എൻജിനുകളും തകരാറിലായിരിക്കാം എന്ന സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.
ജി.ഇ. (General Electric) കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വൈദ്യുത തകരാർ, ഇന്ധനത്തിലെ മായം, എഞ്ചിൻ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയെല്ലാം ചേർന്ന് എൻജിൻ തകരാറിന് കാരണമായിട്ടുണ്ടോ എന്നും എഎഐബി പരിശോധിക്കുന്നുണ്ട്
വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തിയിരുന്നു.
വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
ലാൻഡിങ് ഗിയറിന്‍റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങളും വിലയിരുത്തി. ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
പുറപ്പെട്ട മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
മരിച്ചവരിൽ 251 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതിൽ 245 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
English SUmmary:
A report by The Wall Street Journal has revealed that the Ahmedabad plane crash was caused by the accidental switch-off of the fuel control system. This led to a disruption in fuel flow to both engines, resulting in the crash.