മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ പോയ 34 കാരിയായ ഗർഭിണിയായ സ്ത്രീയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും തീകൊളുത്തുകയും ചെയ്തു. വെള്ളിയാഴ്ച അംബാ പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ചന്ദ് കാ പുര ഗ്രാമത്തിലാണ് സംഭവം. തൻ്റെ ഭർത്താവിനെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച സ്ത്രീയുമായി ഒത്തുതീർപ്പിന് എത്തിയതായിരുന്നു യുവതി. എന്നാൽ യുവതിയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ഗർഭിണിയായ യുവതിയെ പിടിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ ആരോപണം. ഇതിനു പിന്നാലെ തീകൊളുത്തിയതായും യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
യുവതിയെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ ആംബുലൻസിൽ വച്ച് ഭർത്താവ് പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 80% പൊള്ളലേറ്റതായാണു വിവരം. യുവതി എട്ടു മാസം ഗർഭിണിയായിരുന്നുവെന്നും കുഞ്ഞ് ഉദരത്തിൽവച്ചു തന്നെ കൊല്ലപ്പെട്ടുവെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇരയുടെ ഭർത്താവാണ് വീഡിയോ പോലീസിന് കൈമാറിയതെന്ന് അംബ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അലോക് പരിഹാർ പിടിഐയോട് പറഞ്ഞു.