യു കെയിൽ ഇപ്പോൾ നടന്നുവരുന്ന ഒരു വലിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. ജിമെയില്‍, യാഹൂ, ഔട്ട്‌ലുക്ക് ഉപയോക്താക്കള്‍ക്കാണ് ഇ മെയില്‍ വഴി ഈ തട്ടിപ്പ് എത്തുന്നത്. ദി മിററില്‍ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തുവെന്നും, ഉപയോക്താവ് കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ കാണാറുണ്ട് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നുമായിരിക്കും ഭീഷണി.
ഇരകളെ വിശ്വസിപ്പിക്കാനായി, ഈമെയില്‍ പാസ്വേര്‍ഡോ അതല്ലെങ്കില്‍ വീടിന്റെ മേല്‍വിലാസമോ ഒക്കെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കും മെയിൽ വരിക. അത് അവഗണിക്കുകയാണെങ്കില്‍ വലിയ വില നല്‍കേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2025 ഫെബ്രുവരിയില്‍, ഇത്തരത്തിലുള്ള 133 കബളിപ്പിക്കല്‍ സന്ദേശങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മാര്‍ച്ചില്‍ ഇത് 2,924 ആയി ഉയര്‍ന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപയോക്താക്കളുടെ വീഡിയോകള്‍ കൈവശം ഉണ്ടെന്നു വരെ ചില മെയിലിൽ ഭീഷണി വരും എന്ന് റിപ്പോർട്ടിൽപറയുന്നു. ബില്‍റ്റിന്‍ വെബ് ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്താണ് അവ എന്നായിരിക്കും അവകാശവാദം.
ഈ വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും അവര്‍ ഭീഷണി ഉയര്‍ത്തും. അങ്ങനെ ചെയ്യാതിരിക്കാന്‍ പണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടും
ഇത്തരത്തിലുള്ള ഈമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ പോലീസുമായി ബന്ധപ്പെടാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്ന് ആക്ഷന്‍ ഫ്രോഡ് മുന്നറിയിപ്പ് നല്‍കുന്നു.