കൊച്ചി: സംസ്ഥാനത്തുടനീളം കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ, 60 വയസ്സു കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും 5,000 രൂപ പ്രതിമാസ പെൻഷൻ, തുടങ്ങി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വരെ വാഗ്ദാനങ്ങൾ നിരത്തി ട്വന്റി 20യുടെ പ്രകടന പത്രിക. 60 വയസ്സു കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും 5,000 രൂപ പ്രതിമാസ പെൻഷൻ, മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കും, 6 മാസത്തിനുള്ളിൽ കേരളത്തിലെ കുറ്റകൃത്യങ്ങൾ 80% കുറയ്ക്കും തുടങ്ങിയവ പ്രകടന പത്രികയിൽ പറയുന്നു. അധികച്ചെലവ് ഇല്ലാതാക്കാൻ മന്ത്രിമാരുടെ എണ്ണം 21ൽ നിന്ന് 11 ആയി കുറയക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനമുണ്ട്.
ഓട്ടോ–ടാക്സി തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമ പാക്കേജ്, മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി അടക്കം പ്രത്യേക പാക്കേജ്, റബർ, നെൽ കർഷകർക്ക് സബ്സിഡി, നഴ്സിങ് മേഖലയിൽ മിനിമം വേതനം ഉറപ്പു വരുത്തൽ എന്നിവയും പ്രകടന പത്രികയിൽ പറയുന്നു.
‘കേരളത്തെ രക്ഷിക്കാൻ ട്വന്റി 20 മാത്രം’ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 അധികാരത്തിൽ വന്നാൽ എന്ന് പ്രസ്താവിച്ചാണ് പ്രകടന പത്രിക. കൊച്ചി നഗരത്തെ ബെംഗളുരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളോട് കിടപിടിക്കുന്ന ആധുനിക നഗരമാക്കും, വന്യജീവി ശല്യമുള്ള 1000 സ്ഥലങ്ങളിൽ വേലികൾ സ്ഥാപിച്ച് വന്യമൃഗശല്യം പൂർണമായി ഒഴിവാക്കും, തൊഴിൽ സമരങ്ങൾക്കൊണ്ടും രാഷ്ട്രീയ പകപോക്കൽ കൊണ്ടും നാടുവിട്ടുപോയതും അടഞ്ഞു പോയതുമായ വ്യവസായ–വാണിജ്യ സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കും, പിറന്ന നാട് വിട്ടുപോകേണ്ടി വന്ന മലയാളിക്ക് കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാഹചര്യമുണ്ടാക്കും, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം 5 വർഷത്തിലൊരിക്കൽ അതാതു ജില്ലകളിൽ മാത്രമായി നിജപ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കും, തീരപ്രദേശങ്ങളിൽ 250 കിലോമീറ്ററോളം കടൽഭിത്തി നിർമിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
എറണാകുളം മണ്ഡലത്തിൻ അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർളി പോളുമാണ് ട്വന്റി 20 സ്ഥാനാർഥികൾ