അമ്പലപ്പുഴ: ഒഡീഷയിൽനിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലിൽനിന്നും മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വൃന്ദാവനം വീട്ടിൽ ബാബു തിരുമല – സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു ബാബുവിനെ (25)യാണു കാണാതായത്. A Malayali youth has gone missing from a ship carrying goods from Odisha to China
മേയ് 25 നാണ് വിഷ്ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 7.05 നു വിഷ്ണു ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്ണു ഉൾപ്പടെ 19 മർച്ചന്റ് നേവി ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ കപ്പലിലെ സെക്കന്റ് ക്യാപ്റ്റന്റെ ക്യാബിനിൽ ഇവർ പതിവ് റിപ്പോർട്ടിങ്ങിന് എത്താൻ നിർദേശിച്ചിരുന്നു.
ഈ സമയം വിഷ്ണു എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കപ്പലിന്റെ ഡക്കിൽ വിഷ്ണുവിന്റെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്നു നടത്തിയ അനേ്വഷണത്തിൽ ഫോൺ ക്യാബിനിൽനിന്നു ലഭിച്ചെങ്കിലും, വിഷ്ണുവിനെ കണ്ടെത്താനായില്ലന്നാണു വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ധനം നിറക്കാനായി വ്യാഴാഴ്ച കപ്പൽ സിംഗപ്പൂർ തുറമുഖത്തേക്കു പോകുന്നതിനിടെയാണ് വിഷ്ണുവിനെ കാണാതായത്.
ചെന്നൈയിലുള്ള ക്യാപ്റ്റൻ ഗണേഷ് ശ്രീനിവാസനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിഷ്ണുവിനെ കണ്ടെത്തുന്നതിന് മലേഷ്യൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അനേ്വഷണം ആരംഭിച്ചെന്ന വിവരമാണ് ലഭിച്ചത്. സിംഗപ്പൂർ സർക്കാർ കപ്പൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഹപ്രവർത്തകരേയും കപ്പലിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്‌തെങ്കിലും വിഷ്ണുവിന് എന്താണ് സംഭവിച്ചതെന്നറിയില്ലന്ന വിവരമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് എച്ച് സലാം എം.എൽ.എ. വിഷ്ണുവിന്റെ വീട് സന്ദർശിച്ചു. വിഷ്ണുവിനെ കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.എൽ.എ കത്തയച്ചു.