മീറ്റർ റീഡിങ്ങിന് എത്തി ഗേറ്റ് തുറന്ന് കയറിയപ്പോൾ ആക്രമണം; കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ കടിച്ചുവീഴ്ത്തി വളർത്ത് നായ
കൊല്ലത്ത് മീറ്റർ റീഡിങ്ങിനായി എത്തിയ കെഎസ്ഇബി ജീവനക്കാരനെ വളർത്തു നായ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി സെക്ഷനിലെ ജീവനക്കാരനായ ആർ. രാഹുലിനാണ് നായയുടെ കടിയേറ്റത്.
സംഭവത്തിൽ അദ്ദേഹത്തിന്റെ ഇടത് കൈമുട്ടിലും വയറിലും ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്.
ആലുംകടവ് മൂന്നാംമൂടിന് സമീപമുള്ള ഒരു വീടിനോട് ചേർന്ന കോഴിഫാമിലെ മീറ്റർ റീഡിങ്ങിനായി എത്തിയപ്പോഴാണ് സംഭവം. ഗേറ്റിന് മുന്നിലെത്തി പലതവണ വിളിച്ചിട്ടും വീട്ടിൽ നിന്ന് ആരും പുറത്തുവരാത്തതിനാൽ രാഹുൽ ഗേറ്റ് തുറന്ന് അകത്തേക്ക് കയറുകയായിരുന്നു.
അപ്പോൾ വീട്ടിലെ വളർത്തു നായ പെട്ടെന്ന് ആക്രമിച്ചു. നായ ചാടി വീണതോടെ രാഹുൽ നിലത്തുവീഴുകയും തുടർന്ന് വീണ്ടും വീണ്ടും കടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ മീറ്റർ റീഡിങ്ങിനായി ഉപയോഗിച്ചിരുന്ന ഉപകരണവും തകർന്നു.
നായയെ തള്ളി മാറ്റി ഗേറ്റിന് പുറത്തേക്ക് രക്ഷപ്പെട്ട രാഹുൽ പിന്നീട് കോമ്പൗണ്ടിലെ വീട്ടിലേക്ക് എത്തി സഹായം തേടി. നിരവധി തവണ വിളിച്ചശേഷമാണ് വീട്ടുകാർ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓഫീസിൽ നിന്ന് വാഹനമെത്തിച്ചാണ് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.
അതേസമയം ഇന്നലെ തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ തെരുവ് നായ ആക്രമണത്തിൽ രണ്ട് വയസുകാരിക്ക് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തു. വീട്ടുപടിക്കൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനിയിലെ സുജിത്–ജോൺബോസ്കോ ദമ്പതികളുടെ മകൾ ഐറ ജോണിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. നാട്ടുകാർ ശബ്ദം ചെയ്ത് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നായ കുട്ടിയെ വീണ്ടും വീണ്ടും കടിച്ചു.
ഒടുവിൽ വടിയുമായി എത്തിയ അയൽവാസി നായയെ തല്ലിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. തുടർന്ന് കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ ആറോളം മുറിവുകളുണ്ടെന്നാണ് വിവരം.
ENGLISH SUMMARY:
A KSEB employee was attacked and injured by a pet dog while taking a meter reading at a poultry farm near a house in Karunagappally, Kollam.









