ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകർന്നു വീണു. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ സംഭവം.
കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്യുന്നു
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തം നടന്നിട്ട് രണ്ടുദിവസം കഴിഞ്ഞിട്ടും മരണസംഖ്യയിൽ വ്യക്തത വന്നിട്ടില്ല. 265 പേർ മരിച്ചുവെന്നാണു നേരത്തെ അധികൃതർ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
എന്നാൽ സിവിൽ ആശുപത്രിയിൽ 270 പേരുടെ മൃതദേഹങ്ങൾ ലഭിച്ചുവെന്നു ബി.ജെ മെഡിക്കൽ കോളജ് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ധവാൽ ഗമേതി അറിയിച്ചു.
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ മെസിലുണ്ടായിരുന്നവർ, കെട്ടിടത്തിനു പുറത്തുണ്ടായിരുന്നവർ തുടങ്ങി പലരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
വിമാന അവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ലഭിച്ചു. എയർ ഹോസ്റ്റസിന്റെതാണെന്നാണു വിവരം. ഡിഎൻഎ പ്രൊഫൈലിങ് പരിശോധനയിലൂടെ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തകർന്നുവീണ വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്സ്’ വിവരങ്ങൾ ഡീകോഡ് ചെയ്യുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപു റാം മോഹൻ നായിഡു അറിയിച്ചിരുന്നു.
ബ്ലാക് ബോക്‌സ് ഡീകോഡ് ചെയ്യപ്പെടുന്നതിലൂടെ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു. വിമാനാപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തിവരികയാണ്.
ഇതിന്റെ റിപ്പോർട്ടിനായി വ്യോമയാന മന്ത്രാലയം കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ വിഷമം പിടിച്ച ദിവസങ്ങളായിരുന്നു, പ്രത്യേകിച്ച് വ്യോമയാന മന്ത്രാലയത്തിനും മറ്റെല്ലാവർക്കും എന്നും അദ്ദേഹം പറഞ്ഞു.
Summary: A helicopter crashed in Gaurikund, Uttarakhand, early Sunday morning around 5:20 AM. Authorities have launched a rescue and investigation operation following the incident. Initial reports suggest the crash occurred near a pilgrimage route.