താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി
കോഴിക്കോട്: കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് ആക്രമണം നടന്നത്. അമ്പയത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.
താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ആക്രമണമുണ്ടായത്. ജിനീഷിന്റെ കാറിന്റെ ചില്ലും അക്രമികൾ തല്ലി തകർത്തു. കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചത്.
ഈ സമയം ഇവിടെയുണ്ടായിരുന്ന ദൃക്സാക്ഷികൾ ജിനീഷിനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ജിനീഷെന്ന് പൊലീസ് അറിയിച്ചു.
ഇയാൾക്ക് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. ജിനീഷിന്റെ കൈവശമുണ്ടായിരുന്ന കത്തി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ജിനീഷിനെ അക്രമികൾ കുത്തിയ കത്തി കണ്ടെത്താനായിട്ടില്ല.
പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി
കൊച്ചി: ചിക്കന്‍പീസ് കിട്ടാത്തതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ സംഘർഷം. കൊച്ചി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മിൽ ഏറ്റുമുട്ടിയത്.
ബിരിയാണിയിലെ ചിക്കന്‍ കൂടുതല്‍ എടുത്തെന്നാരോപിച്ചായിരുന്നു കൂട്ടയടിയുണ്ടായത്. പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായ ഒരാളുടെ സെന്‍ഡ് ഓഫ് പാർട്ടിക്കിടെയാണ് സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് അധികമായി പോയി. എന്നാൽ മറ്റൊരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് തീരെ ഇല്ലാതെ പോയി. ഇതേ ചൊല്ലിയുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
അടിക്കിടെ പരിക്കേറ്റയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒത്തുകൂടിയ സഹപ്രവര്‍ത്തകര്‍ തന്നയൊണ് ഹോംഗാര്‍ഡുകളെ സംഘർഷത്തിൽ നിന്ന് പിടിച്ചുമാറ്റിയത്.
സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് വയോധിക
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലുള്ള തന്റെ നിക്ഷേപം എന്ന് കിട്ടുമോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടി ഏറെ വേദനിപ്പിച്ചെന്ന് പൊറത്തിശേരി സ്വദേശി ആനന്ദവല്ലി.
‘അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്’ – എന്നാണ് ആനന്ദവല്ലിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം രാവിലെ കലുങ്ക് സഭക്കിടെ ഇരിങ്ങാലക്കുടയില്‍ വെച്ചാണ് സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്.
അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു. പിന്നാലെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു.
‘നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല. അതില്‍ ഒരു വിഷമം ഉണ്ട്’- എന്ന് ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.
Summary: A group of assailants attacked a youth with a knife in Kozhikode’s Thamarassery. The victim has been identified as Muhammed Jinish from Ambayathode Aramukku.