ആലപ്പുഴ: കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച തെരുവ്നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴ ചെറുതനയിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി ആറ് പേരെയാണ് നായ കടിച്ചത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.
ആളുകൾക്ക് പുറമെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു. അതിനിടെ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കരുമാടിയില്‍ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചത്.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു കുട്ടിയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് ജീവൻ നഷ്ടമായത്.
അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധികയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ: അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധിക മരിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. കല്ലാര്‍ അറുപതാംമൈല്‍ പൊട്ടയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2ന് വീട്ടില്‍ വെച്ചാണ് സംഭവം. ഏലിക്കുട്ടി അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.