കടുത്ത തൊണ്ട വേദനയുമായിട്ടാണ് 12 വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു. അഞ്ചാം വയസിൽ വിഴുങ്ങിയ നാണയം ആണ് കുട്ടിയുടെ തൊണ്ടയ്ക്ക് താഴെയായി കണ്ടെത്തിയത്. തൊണ്ടയ്ക്ക് അൽപം താഴെയായി അന്നനാളത്തിൽ കഴിഞ്ഞ ഏഴ് വർഷമായി ഒരു രൂപ നാണയം കുടുങ്ങിക്കിടക്കുകയായിരുന്നു.
യു പിയിലെ മുരളിപൂർവ ഗ്രാമത്തിൽ താമസിക്കുന്ന 12 വയസുകാരൻ അങ്കുലിന് ഏപ്രിൽ മാസത്തിൽ വയറു വേദന അനുഭവപ്പെട്ടിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് വേദന മാറി. പിന്നീട് ജൂൺ നാലാം തീയ്യതി തൊണ്ട വേദന വന്നു. ഇതോടെയാണ് വീട്ടുകാർ ജില്ലാ ആശുപത്രിയിൽ അടിയന്തിര ചികിത്സയ്ക്കായി എത്തിച്ചത്.
ഡോ. വിവേക് സിങിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ ഒരു രൂപ നാണയം തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി. വിശദമായി ചോദിച്ചറിഞ്ഞപ്പോൾ, ഏഴ് വർഷം മുമ്പ്, അഞ്ചാം വയസിൽ വിഴുങ്ങിയതാണെന്ന് മനസിലായി. കുട്ടിക്ക് അധികം പ്രയാസമില്ലാത്ത തരത്തിലായിരുന്നു ഇത് തൊണ്ടയിൽ കുടുങ്ങിക്കിടന്നിരുന്നത്. ഇതിനാലാണ് അറിയാതെ പോയത്.
എക്സ്റേയിൽ നാണയത്തിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയത് കാര്യങ്ങൾ എളുപ്പമാക്കി. പരിശോധനകൾക്കൊടുവിൽ നാണയം ടെലസ്കോപ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇത്രയധികം കാലം ശരീരത്തിൽ കുടുങ്ങിയ നാണയം ഇങ്ങനെ പുറത്തെടുക്കുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു.
ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തെങ്കിലും സങ്കീർണതകൾ തീർന്നെന്ന് പറയാറായിട്ടില്ലെന്നും പതിവ് പരിശോധനകൾ ഇനിയും വേണമെന്നും ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഇ.എൻ.ടി സർജൻ ഡോ. വിവേക് സിങിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.