ആറാം ക്ലാസ് വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ സൂര്യ (11) ആണു മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തി.(A 6th class student was bitten by a snake and met with a tragic end)
കഴിഞ്ഞ 27നു സ്കൂളിൽനിന്നു മടങ്ങിയയെത്തിയതു മുതൽ സൂര്യയുടെ കാലിൽ നീരുണ്ടായിരുന്നു. കാലിൽ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി ചികിത്സ തേടിയിരുന്നില്ല.
അടുത്ത ദിവസങ്ങളിൽ സ്കൂളിൽ പോകാതെ വീട്ടിൽ വിശ്രമിച്ചു. ഇതിനിടെ തിരുമ്മുചികിത്സയും നടത്തി. ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടർന്നു വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിൽ എത്തിച്ചു.
സ്ഥിതി ഗുരുതരമായതോടെ, തേനി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടൻ മരിച്ചു.
തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. സംസ്കാരം നടത്തി. വണ്ടിപ്പെരിയാർ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണു സൂര്യ.