ന്യൂഡൽഹി: വയറില്‍ നിന്ന് തൂങ്ങി കിടക്കുന്ന കാലുകളുമായി ജനിച്ച 17കാരനില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്ത് പുതിയ നേട്ടവുമായി ഡല്‍ഹി എംയിസ്.
ഉത്തര്‍പ്രദേശിലെ ബാലിയയില്‍ ജനിച്ച അപൂര്‍വ അവയവഘടനയുള്ള കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
കുട്ടിയ്ക്ക് ആരോഗ്യമുള്ള രണ്ട് കാലുകളും രണ്ട് കൈകളുമുണ്ടെങ്കിലും പൊക്കിളിനോട് ചേര്‍ന്ന് മറ്റ് രണ്ട് കാലുകള്‍ കൂടിയുണ്ടായിരുന്നു. ഡോ. അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
അപൂര്‍ണ പരാദ ഇരട്ട ( incomplete parasitic twin) എന്ന അവസ്ഥയാണ് കുട്ടിയ്ക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചുവെങ്കിലും അതില്‍ ഒന്നിന്റെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിക്കാത്ത അവസ്ഥയായിരുന്നു.
ഈ പൂര്‍ണമായി വളരാത്ത ശരീര ഭാഗങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിന്റെ ശരീരത്തോട് പറ്റിപ്പിടിക്കുകയും ഇത്തരത്തില്‍ തന്നെ കുഞ്ഞ് ജനിക്കുകയും ചെയ്യുന്ന അപൂര്‍വ അവസ്ഥയാണ് അപൂര്‍ണ പരാഗ ഇരട്ട എന്നു പറയുന്നത്. ലോകത്താകെ ഇത്തരത്തില്‍ അധികമായി കാലുകള്‍ വളര്‍ന്ന 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അധികമായി വയറിലുള്ള കാലുകള്‍ മൂലം ഈ 17 വയസുകാരന്റെ വളര്‍ച്ചയും അവയവങ്ങളുടെ പൂര്‍ണവികാസവും തകരാറിലാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എയിംസ് ഡോക്ടര്‍മാരുടെ സംഘം കുട്ടിക്ക് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.