കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല വിധി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്ക് ശേഷം പരിഗണിക്കും. പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് നടപടികള്‍ നിര്‍ദേശിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. മുനമ്പത്തെ പ്രശ്‌നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ കണ്ടെത്തിയതാണെന്നും നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുമുളള സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും വ്യക്തമാക്കികൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഇറക്കിയിരുന്നത്.