തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ പുനഃപരീക്ഷ നടത്താൻ തീരുമാനം. ഏപ്രിൽ ഏഴിനാണ് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തുന്നത്. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കയ്യിൽ നിന്ന് കളഞ്ഞ് പോയത്. മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്നും ഉത്തരക്കടലാസ് കളഞ്ഞുപോയ വിവരം പുറംലോകം അറിഞ്ഞിരുന്നില്ല.
2024 മെയിൽ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസ്സുകളാണ് നഷ്ടപ്പെട്ടത്. തുടർന്ന് ജനുവരി 12ന് ഉത്തരക്കടലാസ് നഷ്ടമായെന്ന് അധ്യാപകൻ പൊലീസിനെയും 14 ന് സർവകലാശാലയെയും അറിയിച്ചിരുന്നു. സംഭവത്തിൽ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർവകലാശാല ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും.
അതേസമയം ഏപ്രിൽ ഏഴിന് നിശ്ചയിച്ചിട്ടുള്ള പുനപരീക്ഷയ്ക്ക് വരാൻ അസൗകര്യമുള്ളവര്‍ക്ക് 22ന് വീണ്ടും അവസരം ഉണ്ടാകും. മൂല്യ നിർണ്ണയം ക്യാമ്പിൽ നടത്തും. മൂന്ന് ദിവസത്തിനകം ഫലം പ്രഖ്യാപിക്കാനാണ് നീക്കം.









