കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി അലുവ അതുൽ വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെട്ടു. കൊച്ചി ആലുവയിൽ വെച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. കുഞ്ഞിനെയും ഭാര്യയെയും വഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
പ്രതിയെ കണ്ടെത്താനായി എല്ലാ ജില്ലകളിലും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സന്തോഷ് വധക്കേസിൽ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രാജീവ് എന്ന രാജപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. രാജീവിനെ കൂടാതെ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിനായി നിയോഗിച്ച പ്രത്യേക സംഘത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും നാല് എസ് ഐമാരും ഉണ്ട്. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ പങ്കുചേരും.
കരുനാഗപ്പള്ളി സ്വദേശിയായ ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് മാർച്ച് 27-ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.