തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകന്‍റെ കൈയിൽ നിന്ന് നഷ്ടമായി.
71 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് അധ്യാപകന്‍റെ കൈയിൽ നിന്ന് നഷ്ടമായത്.
മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. അഞ്ച് കോളേജുകളിലെ 2022-2024 ബാച്ചിലെ വിദ്യാത്ഥികളുടെ ഉത്തരകടലാസുകളാണ് നഷ്ടമായതെന്നാണ് റിപ്പോർട്ട്.
മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും ഇതുവരെയും നടത്താനായിട്ടില്ല. ഏപ്രില്‍ 7 ന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മെയ് 31നായിരുന്നു പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് മൂല്യനിർണയത്തിലായി കൈമാറുന്നത്.
ഇത് വീട്ടിൽ കൊണ്ടുപോയി മാർക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് വഴിമധ്യേ നഷ്ടപ്പെട്ടത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ
വിശദീകരണം.
നാലാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം നടത്താത്തിനാൽ വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ വിശദീകരണം തരാതെ സർവകലാശാല ഒഴിഞ്ഞുമാറിയെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഒടുവിൽ മൂന്നാം സെമസ്റ്ററിലെ ഈ പേപ്പറിൽ വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഈ വിദ്യാർത്ഥികൾ സർവകലാശാല ഇ മെയിൽ സന്ദേശം അയച്ചു. അധ്യാപകന് സംഭവിച്ച പിഴവിന് തങ്ങൾ എന്തിനാണ് വീണ്ടും പരീക്ഷ എഴുതുന്നതെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. ഫലം പ്രഖ്യാപിക്കാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ജോലി കിട്ടിയിട്ടും ഇതുവരെ പ്രവേശിക്കാനായിട്ടില്ല. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും വിശദീകരണമുണ്ട്.