ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടിടുത്തതിന് പിന്നാലെ കെട്ടുകണക്കിന് കറൻസി നോട്ടുകൾ കണ്ടെത്തി. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലാണ് തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്.
സംഭവ സമയത്ത് ജസ്റ്റിസ് യശ്വന്ത് വർമ അവിടെ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. അവരെത്തി തീ അണക്കുകയും തുടർന്ന് തീ പിടിത്തത്തെത്തുടർന്നുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുറികളിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
കൂടുതൽ പരിശോധനയിൽ ഇത് കണക്കിൽ പെടാത്ത പണമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ പരിശോധന സമയത്തുണ്ടായിരുന്ന പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി കൊളീജിയം വിളിച്ചുചേർത്തു. യശ്വന്ത് വർമയ്‌ക്കെതിരെ നടപടി വേണമെന്ന് കൊളീജിയം അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ ആണ് തീരുമാനം.