കണ്ണൂർ: നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ പന്ത്രണ്ടുവയസുള്ള കുട്ടി കിണറ്റിലിട്ടു കൊന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.
അതിലേറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു പന്ത്രണ്ടുകാരിയുടെ മൊഴി. തനിക്ക് ലഭിക്കേണ്ട സ്നേഹം ചെറിയ കുട്ടിയിലേക്ക് മുഴുവനായും പോകുമോ എന്ന ഭയത്തിലായിരുന്നു കൊലപാതകം എന്നായിരുന്നു ചോദ്യം ചെയ്യലിൽ കുട്ടി പറഞ്ഞത്.
വാർത്ത പുറത്തുവന്നപ്പോൾ മലയാളി ഓർക്കുന്നത് 22 വർഷം മുമ്പ് റിലീസ് ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ ഇതിവൃത്തമാണ്.
ജയറാമും മകൻ കാളിദാസ് ജയറാമും ജ്യോതിർമയിയും പ്രധാനവേഷത്തിൽ എത്തിയ ചിത്രം മലയാളികൾ അത്രപെട്ടെന്നൊന്നും മറക്കില്ല. ഇളയകുട്ടി ജനിച്ചപ്പോൾ തന്നോടുള്ള സ്നേഹവും ലാളനയും കുറയുന്നുവെന്ന മൂത്ത കുട്ടിയുടെ ചിന്തയിൽ നിന്നുണ്ടാകുന്ന കുറ്റകൃത്യമാണ് സിനിമയുടെ ഇതിവൃത്തം.
ഇളയകുട്ടിയോടുള്ള വൈരാഗ്യം വളർന്ന് ഒടുവിൽ കൊച്ചു കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നീങ്ങി. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടിൻ്റേത് ആയിരുന്നു. തമിഴിൽ ഇത് കണ്ണാടിപൂക്കൾ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു.
കണ്ണീരോടെയല്ലാതെ കണ്ടുതീർക്കാനാകാത്ത ഈ ചിത്രത്തിന്റെ ഇതിവൃത്തം ഒരുപക്ഷെ അന്ന് പലരിലും നെറ്റിചുളിച്ചിരുന്നെങ്കിലും ഇന്നത് യാഥാർഥ്യമായി.
ഇത്തരത്തിൽ ഒന്ന് സംഭവിക്കാനിടയുണ്ടോ എന്ന ചർച്ചകളും അന്ന് ഉയർന്നിരുന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം കണ്ണൂരിൽ നിന്ന് വന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ.
സന്തുഷ്ട കുടുംബമായി ജീവിക്കുന്ന വിശ്വനാഥൻ, ഭാര്യ മീര, മകൻ വാസുദേവിനെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. മീര വാസുവിന്റെ രണ്ടാനമ്മയാണെങ്കിലും അവർ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു.
അമ്മ എന്നതിലുപരി അടുത്ത സുഹൃത്തായാണ് മീരയെ വാസു കണ്ടിരുന്നത്. ഇതിനിടെയാണ് മീര ഗർഭിണിയാകുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും.
എന്നാൽ ചെറിയ കുട്ടിയെ പരിചരിക്കുന്നതിനിടയിൽ അച്ഛനും അമ്മയും തന്നോട് അകലുന്നു എന്ന അലട്ടലിൽ നിന്ന് വാസുദേവ് കുറ്റവാളിയുടെ വേഷമിടുന്നു.
ഒടുവിൽ കുഞ്ഞനിയന്റെ കൊലപാതകത്തിൽ കലാശിക്കുകയാണ് ജൂവനൈൽ ഹോമും ഒക്കെയായി കഥ മുമ്പോട്ട് പോകുന്നു.
ഇതിന്സമാനമാണ് കണ്ണൂരിലെ കൊലപാതകവും. പിതാവ് മരിച്ചു, മാതാവ് ഉപേക്ഷിച്ചു പോയി. കൂടെ ഉള്ളത് ബന്ധുക്കളായ ദമ്പതിമാർ.
സ്വന്തം മകളെപ്പോലെ സ്നേഹിച്ച് വളർത്തുന്നതിനിടെയാണ് ഇവർക്കിടയിലേക്ക് കുട്ടി വരുന്നത്. തന്നോടുള്ള സ്നേഹം മുഴുവനായും ആ കുട്ടിയിലേക്ക് പോകുമോ എന്ന ഭയം പന്ത്രണ്ടുകാരിയെ കുറ്റകൃത്യത്തിലേക്ക് നയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കട്ടിലിൽ കിടന്ന നാല് മാസം മാത്രം പ്രായമായ കുട്ടിയെ കാണാതാകുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം പാപ്പിനിശ്ശേരിയിലെ പാറയ്ക്കലിലെ വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ആ കൊച്ച് കുഞ്ഞ്.
ഇവർക്ക് പുറമെ അച്ഛന്റെ സഹോദരങ്ങളുടെ മക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ 12 വയസുകാരി പെൺകുട്ടിയാണ് പ്രതി എന്ന് മനസിലായത്.
കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം വന്നതിനെത്തുടർന്നാണ് പോലീസിൽ സംശയം ഉണ്ടായത്. തുടന്നാണ് 12-കാരി തന്നെയാണ് കുട്ടിയെ കിണറ്റിലിട്ടതെന്ന് പോലീസിന് മനസ്സിലാകുന്നത്. തനിക്ക് കിട്ടേണ്ട സ്നേഹം കുറഞ്ഞുപോകുമോ എന്ന ചിന്തയിലാണ് 12 കാരി ക്രൂരത ചെയ്തത്.