യു.കെ.യിൽ നടന്ന ഏറ്റവും വലിയ ചാര പ്രവർത്തനങ്ങളുടെ പിന്നിലുള്ള ബൾഗേറിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. റഷ്യയ്ക്കുവേണ്ടിയാണ് ഇവർ ചാരപ്രവർത്തനം നടത്തിയത്. ലണ്ടനിൽ താമസിച്ചിരുന്ന വന്യ ഗബറോവ (30) കാട്രിൻ ഇവാനോവ ( 33) തിഹോമിർ ഇവാൻചേവ് (39) എന്നിവരാണ് അറസ്റ്റിലായത്.
സൈനിക താവളങ്ങൾ ,മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ എന്നിവരെയാണ് ഇവർ നിരീക്ഷിച്ചിരുന്നത്. മൂവരും വിവിധ തൊഴിലുകൾ ചെയ്തിരുന്നെങ്കിലും ഇതെല്ലാം ചാര പ്രവൃത്തിക്കുള്ള മറയായിരുന്നു.
ഇവരുടെ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ടൈകളിൽ ഒളിപ്പിച്ച ക്യാമറകൾ, പാറകളിൽ ഒളിപ്പിക്കാൻ കഴിയുന്ന ക്യാമറകൾ, റെക്കോർഡിങ്ങ് ഉപകരണങ്ങൾ കളിപ്പാട്ടങ്ങളിലെ ക്യാമറകൾ. 221 ഫോണുകൾ, 445 സിം കാർഡുകൾ, 11 ഡ്രോണുകൾ, വൈഫൈ ചോർത്തൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
റഷ്യൻ വിരുദ്ധ വാർത്തകൾ നൽകുന്ന മാധ്യമ പ്രവർത്തകരായ ക്രിസ്റ്റൊ ഗ്രോസേവ്, റോമൻ ഡോബ്രോഗോട്ടോവ് എന്നിവരെ ചാരന്മാർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. മാധ്യമ പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി ചെറുബോട്ടിൽ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനും ചാരന്മാർ ശ്രമിച്ചിരുന്നു.