നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്ന് തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പൊലീസുകാരനെന്ന് റിപ്പോർട്ട്.
മോഷണക്കേസിൽ ജനുവരി 14ന് പിടിയിലായ പ്രതികളുടെ മൊഴി അനുസരിച്ച് ശ്രീമൂലനഗരം സ്വദേശിയായ എറണാകുളം എ.ആർ ക്യാമ്പിലെ സി.പി.ഒയ്ക്കെതിരെ കേസെടുത്തെങ്കിലും ഒന്നര മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.
ഹൈക്കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും കേസന്വേഷിക്കുന്ന ചെങ്ങമനാട് എസ്.ഐ സതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല.
പൊലീസ് അസോസിയേഷൻ നേതാവായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് ഉയരുന്ന ആരോപണം.
തൻ്റെ പിതാവാണ് ആടിനെ വാങ്ങിയതെന്നും തന്റെ ഫോണിൽ നിന്ന് തുക ഗൂഗിൾ പേ ചെയ്തെന്നുമാണ് പൊലീസുകാരന്റെ വാദം. ജനുവരി 14ന് പുലർച്ചെയാണ് സംഭവം. ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ രാഹുൽ, ഇടവനക്കാട് കുഴുപ്പിള്ളി നമ്പൂരി മഠം വീട്ടിൽ ഫാരിസ്, ദേശം പുറയാർ ആവിയൻ പറമ്പിൽ കലേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
എറണാകുളം കുന്നുകര സ്വദേശി ബാബുവിന്റെ ഫാമിൽ നിന്ന് കഴിഞ്ഞ മേയ് മുതലാണ് മൂന്ന് തവണയായി ഇവർ 29 ആടുകളെ മോഷ്ടിച്ചത്.