കൊച്ചി: ബസ് പെർമിറ്റിന് കുപ്പിയും പണവും വാങ്ങിയതിന് എറണാകുളം ആർ.ടി.ഒ അറസ്റ്റിലായതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിന് നാണക്കേടായി കോടികളുടെ മറ്റൊരു അഴിമതിക്കേസ്.
കോഴിക്കോട് കൊടുവള്ളി സബ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കലൂർ കെന്റ് പാംഗ്രോവ് അപ്പാർട്ട്‌മെന്റിൽ എസ്.പി. ബിജുമോനെതിരെ (53) അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസെടുത്തു.
എറണാകുളത്ത് എം.വി.ഐയായിരിക്കെ കൊച്ചിയിൽ ഒന്നരക്കോടി രൂപയുടെ ഫ്ലാറ്റടക്കം 1,69,65,000 രൂപയുടെ വസ്തുവകൾ സമ്പാദിച്ചു.
ബിജുമോനെതിരെ നിരവധി പരാതികൾ ഇതിന് മുമ്പും വിജിലൻസിന് ലഭിച്ചിരുന്നു. എറണാകുളം സ്പെഷ്യൽസെൽ എസ്.പി എ. മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജോലിയിൽ പ്രവേശിച്ചത് മുതൽ ഇതുവരെ ലഭിക്കാവുന്ന ശമ്പളമടക്കമുള്ള വരവുകൾ വിലയിരുത്തി. ബിജുമോൻ 17 ശതമാനത്തോളം അധികം സ്വത്ത് സമ്പാദിച്ചെന്ന് ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽഏതെല്ലാം മാർഗത്തിലൂടെയാണ് കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞദിവസം സ്പെഷ്യൽസെൽ ഡെപ്യൂട്ടി സൂപ്രണ്ട് ബിജു വി. നായർ, ഇൻസ്‌പെക്ടർമാരായ ബിപിൻ പി. മാത്യു, എ.ജി. ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ ബിജുമോന്റെ എറണാകുളം കലൂരിലെ ഫ്ളാറ്റിലും കൊടുവള്ളിയിലെ വാടകവീട്ടിലും കാവാലത്തെ തറവാട്ടുവീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്നും 66 രേഖകൾ പിടിച്ചെടുത്തു. ഇവ പരിശോധിച്ചുവരികയാണ്.