കോഴിക്കോട്: താമരശ്ശേരിയിൽ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
ഷഹബാസിനെ ക്രൂരമായി മർദിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞ അഞ്ചുപേരെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ രക്ഷിതാക്കളുടെ കൂടെ വിടുകയും ചെയ്തിരുന്നു.
ഇന്ന് പുലർച്ചെ മർദനമേറ്റ ഷഹബാസ് മരിച്ചതോടെയാണ് കൊലക്കുറ്റം ചുമത്തിയതും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതും.
പിടിയിലായും അഞ്ച് വിദ്യാർത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റും. എന്നാൽ വിദ്യാർത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഇത് പരിഗണിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാനും ജുവനൈൽ ജസ്റ്റിസ് ബോർഡ് പോലീസിന് നിർദേശം നൽകി. താമരശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ചാണ് അക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ആക്രമിച്ചു എന്ന് കുടുംബം ആരോപിച്ചിരുന്നു ഇതിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.