കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾ പ്ളസ് വണ്ണിൽ സ്റ്റേറ്റ് സിലബസിലേക്ക് മാറുന്ന പ്രവണതയിൽ അഞ്ചു വർഷത്തിനിടെ കുത്തനെ കുറഞ്ഞു.
അഖിലേന്ത്യാ പരീക്ഷകളിൽ സ്റ്റേറ്റ് സിലബസുകാർ പിന്തള്ളപ്പെടുന്നതാണ് ഇതിനു കാരണം.
കുട്ടികളുടെ വരവ് കുറഞ്ഞതോടെ പല സ്കൂളുകളിലും ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമായതായാണ് റിപ്പോർട്ട്.
2020ൽ പത്താംക്ലാസ് പാസായ 37,772 സി.ബി.എസ്.ഇ വിദ്യാർത്ഥികൾ കേരള സിലബസിലേക്ക് മാറിയിരുന്നു.
എന്നാൽ ഇത് 2024ൽ 19,382 പേരാണ് മാറിയത്. 2020ൽ ഐ.സി.എസ്.ഇ വിജയിച്ച 7,936 വിദ്യാർത്ഥികളിൽ 3,726 പേർ കേരള സിലബസിലെത്തിയപ്പോൾ 2024ൽ ഈ വിഭാഗത്തിൽ വിജയിച്ച 7,517ൽ 2,385 വിദ്യാർത്ഥികളാണ് സ്റ്റേറ്റ് സിലബസിലേക്ക് മാറിയത്.
ഡൽഹി സർവകലാശാല പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനവും കേരള സിലബസിനെ നേരത്തെ ആകർഷകമാക്കിയിരുന്നു.
ഇപ്പോൾ അതും മാറി. കേന്ദ്ര സർവകലാശാലകൾ പൊതുപ്രവേശന പരീക്ഷ മാനദണ്ഡമായപ്പോൾ കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോയതോടെയാണ് മാറ്റം. കുട്ടികൾ കുറയുന്നതോടെ അദ്ധ്യാപക തസ്തികയും കുറയുമെന്ന ആശങ്കയുമുണ്ട്.