കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുളന്തുരുത്തി – ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം യാത്രക്കാർക്കായി തുറന്നു കൊടുത്തത് കഴിഞ്ഞ ദിവസമാണ്.
കേട്ടയത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും എറണാകുളത്തെ മറ്റു സ്ഥലങ്ങളിലേക്കും സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാണ് പുതിയ മേൽപ്പാലം. നീണ്ട നേരത്തെ ഗതാഗത കുരുക്കും അധിക ദൂരം ചുറ്റിയുള്ള യാത്രയുമാണ് ഇതോടെ ഒഴിവായത്.
പാലം തുറന്നതോടെ, കാക്കനാട് ഇൻഫോപാർക്ക് അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയായി മുളന്തരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം റോഡ് മാറി.
കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് 530 മീറ്റർ നീളവും 9.50 മീറ്റർ വീതിയുമുള്ള റെയിൽവേ മേൽപാലം പൂർത്തിയാക്കിയത്. പാലത്തിന് ഒരുവശത്ത് നടപ്പാതയും ഇരുവശത്തും സർവീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി അനവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി പൂർത്തീകരിക്കുന്ന എട്ടാമത്തെ മേൽപ്പാലമാണ് മുളന്തുരുത്തിയിലേത്
ചോറ്റാനിക്കര – മുളന്തുരുത്തി റോഡിലെ ലെവൽ ക്രോസ് നമ്പർ 12ന് പകരമായാണ് മേൽപ്പാലം പൂർത്തീകരിച്ചത്. സർക്കാർ അനുമതിയോടെ 21. 28 കോടിയുടെ പുതുക്കിയ ഭരണാനുമതി നൽകിയാണ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഭൂമി ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 25.32 കോടി രൂപ വകയിരുത്തി.