ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് കുഞ്ഞിൻറെ മരണ കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
കാതുകുത്തുമ്പോൾ വേദനിക്കാതിരിക്കാനായി അനസ്തേഷ്യ നൽകാനാണ് ഇവർ കുഞ്ഞിനെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ വെച്ച് ഡോക്ടർ കുട്ടിയുടെ ഇരുചെവിയിലും കുത്തിവെപ്പെടുത്തതായി മാതാപിതാക്കൾ പറഞ്ഞു. ഇതിനെ തുടർന്ന് അബോധാവസ്ഥയിലായ കുഞ്ഞ് മരിക്കുകയായിരുന്നു.
ഡോക്ടറുടെ വീഴ്ചയാണ് കുഞ്ഞിൻറെ മരണത്തിന് കാരണമായതെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കാതുകുത്താനായി ഡോക്ടർ അനസ്തേഷ്യ നൽകിയെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും, വീഴ്ച കണ്ടെത്തിയാൽ വേണ്ട നടപതികൾ സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കൽ ഓഫിസർ അറിയിച്ചു.