കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിന് കീഴിൽ അനധികൃത കോഴിഫാമുകളുടെ എണ്ണം പെരുകുന്നു. പഞ്ചായത്ത് സംവിധാനം വെറും നോക്കുകുത്തിയായതോടെ മാലിന്യ സംസ്കരണത്തിന് തയാറാകാതെ വിൽപനശാലകൾ.
തെരുവോരങ്ങളിൽ തെരുവ് നായ്കൾ കോഴി മാലിന്യം വലിച്ചിഴക്കുന്നുണ്ട്. ഒരുമാസം മുമ്പ് ഹൈസ്കൂൾ വിദ്യാർഥിയെ അടക്കം നിരവധി പേരെ തെരുവുനായ്കൾ കടിച്ച് പരിക്കേൽപ്പിച്ച സംഭവമുണ്ടായിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
പഞ്ചായത്തിൽ ഉൾപ്രദേശങ്ങളിലടക്കം പത്തോളം ഇറച്ചി വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ബഹുഭൂരിപക്ഷം സ്ഥാപനങ്ങൾക്കും മതിയായ പ്രവർത്തനാനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതർ തന്നെ പറയുന്നു.
പഞ്ചായത്തിലെ പ്രധാന കവലയായ പോങ്ങനാട് മാത്രം മൂന്ന് കോഴിയിറച്ചി വിൽപന ശാലകളുണ്ട്. ഇറച്ചി മാലിന്യങ്ങൾ വൈകീട്ട് ഉടമകൾ തന്നെ കൊണ്ടുപോകും എന്ന വ്യവസ്ഥയിലാണ് ഇവ പ്രവർത്തിക്കുന്നത്.
പകുതിയിലേറെ മാലിന്യം തെരുവുനായ്കൾക്കായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ സംഭവിക്കുന്നതിനിടെയിലാണ് ആഴ്ചകൾക്ക് മുമ്പ് പത്തോളം പേർക്ക് നായയുടെ കടിയേറ്റിരുന്നു. അക്രമകാരിയായ ഈ നായയെ നാട്ടുകാർ അന്ന് തല്ലിക്കൊന്നിരുന്നു.