അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനെ ഇടിച്ച ആഡംബരക്കാരിന്റെ യഥാര്‍ഥ ഉടമയെ പൊലീസ് കണ്ടെത്തി. കോഴിക്കോട് കടലുണ്ടി സ്വദേശി എ കെ നൗഫലിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് പോലീസിന്റെ കണ്ടെത്തൽ. നിയമവിരുദ്ധമായി വാഹനം എത്തിച്ച് സംസ്ഥാനത്ത് ഉപയോഗിച്ചതിനാല്‍ നൗഫല്‍ കേസിലെ മൂന്നാം പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു.(Alvin’s death case; real owner of the luxury car was found)
അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും. നൗഫലിന്റെ ഭാര്യയുടെ അക്കൗണ്ട് വഴിയാണ് പണമിടപാടുകള്‍ നടത്തിയത്. 1.35 കോടി രൂപ കൈമാറി ഭാര്യയുടെ പേരിൽ വില്‍പനക്കരാര്‍ എഴുതി. എന്നാല്‍ പിന്നീട് നൗഫലിന്റെ പേരിലേക്കു മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി.
ബീച്ച് റോഡില്‍ ചിത്രീകരണത്തിനിടെ വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന്‍ ആല്‍വിന്‍ (20) കാറിടിച്ച് മരിച്ചത്. കഴിഞ്ഞ വർഷം ഡിസംബര്‍ പത്തിനായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന്, കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.