തിരുവനന്തപുരം: ശബരി റെയിൽപാത നിർമ്മാണത്തിന് ത്രികക്ഷി കരാറൊപ്പിടാൻ തയ്യാറല്ലെന്ന് കേന്ദ്രത്തിന് സംസ്ഥാനം കത്തുനൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ്സെക്രട്ടറിയും മന്ത്രി വി. അബ്ദുറഹിമാനുമാണ് കേന്ദ്രത്തിന് കത്തുനൽകിയത്.
റെയിൽവേ-റിസർവ്ബാങ്ക്-കേരളം എന്ന കരാറാണ് കേന്ദ്രം ശബരി റെയിലിനായി മുന്നോട്ടുവച്ചത്. കേരളത്തിന്റെ വിഹിതം ഗഡുക്കളായി റെയിൽവേക്ക് നൽകുമെന്ന ഉറപ്പിനാണ് ത്രികക്ഷികരാർ തയ്യാറാക്കിയത്. പണം നൽകിയില്ലെങ്കിൽ, വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതത്തിൽ കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേക്ക് നൽകുമെന്നായിരുന്നു വ്യവസ്ഥ.
പദ്ധതിയുടെ പകുതി ചെലവായ 1900.47കോടി കിഫ്ബിയിൽ നിന്ന് നൽകാം. ഇത് കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്ന ഇരട്ടപ്പാതയ്ക്ക് പകരം ആദ്യഘട്ടത്തിൽ ഒറ്റലൈൻ മതിയെന്നും കത്തിലുണ്ട്. ജനുവരി ആദ്യവാരം മന്ത്രി അബ്ദുറഹിമാൻ കേന്ദ്രറെയിൽവേ മന്ത്രിയെക്കണ്ട് നിലപാട് നേരിട്ടറിയിക്കും.
ത്രികക്ഷി കരാറൊപ്പിടാൻ കേരളത്തോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോകസഭയിലാണ് അറിയിച്ചത്. തുടർന്ന് മുഖ്യമന്ത്രി വിളിച്ച കളക്ടർമാരുടെ യോഗത്തിൽ കരാർവേണ്ടെന്ന് നിലപാടുമാറ്റുകയായിരുന്നു.
പദ്ധതിവിഹിതം കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.റെയിൽപാത എറണാകുളം, ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഉപകാരപ്രദമാകുമെന്ന് അശ്വനി വൈഷ്‌ണവിനെ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുത്തും. ഭാവിയിൽ ഇരട്ടപ്പാത പരിഗണിക്കാമെന്ന ഉറപ്പും നൽകും. പദ്ധതി പമ്പവരെ നീട്ടണമെന്നാണ് റെയിൽവേയുടെ ആവശ്യം. എന്നാൽ, വനഭൂമിയിലെ പദ്ധതിക്ക് അനുമതി എളുപ്പമല്ലാത്തതിനാൽ ഇപ്പോൾ എരുമേലി വരെ ഒറ്റപ്പാതയാണ് ഉത്തമമെന്നും വാദിക്കാനാണ് തീരുമാനം.