തിരുവനന്തപുരം : സിപിഎമ്മിന് വീണ്ടും തിരിച്ചടി. മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലെത്തി ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കും. ഇന്നലെ രാത്രി ഏറെ വൈകിയും മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലിൽ നിൽക്കുന്ന മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടി സ്വീകരിക്കും. സിവിലായും ക്രിമിനലായും കേസ് നൽകാനാണ് പദ്ധതി. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടായേക്കും.
തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനമെന്നത് ഏറെ ശ്രദ്ധേയം.
മധുവിന് മൂന്നാം ഊഴം നൽകേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുളള അഭിപ്രായ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് മധു സമ്മേളനത്തിൽ നിന്നും തുടര്‍ന്ന് പാര്‍ട്ടിയിൽ നിന്നും പടിയിറങ്ങിയത്.