പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ അടിമുടി മാറ്റത്തിനൊരുങ്ങി. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ, ഇപ്പോൾ ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള ശ്രമത്തിലാണ്. 4ജിയ്ക്ക് പിന്നാലെ അധികം വൈകാതെ 5ജിയും ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനിടെ സിം കാർഡിന്റെ സഹായമില്ലാതെ ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം കമ്പനി പരീക്ഷിക്കുന്നു.
‘ഡയറക്ട് ടു ഡിവൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ ഭൗമ മൊബൈൽ നെറ്റ് വർക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്തതവും ആശ്രയിക്കാനാവുന്നതുമായ കണക്ടിവിറ്റി നൽകാൻ സാധിക്കുന്നതാണെന്ന് ബിഎസ്എൻഎൽ പറയുന്നുണ്ട്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദർശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ച് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു.
നോൺ ടെറസ്ട്രിയൽ നെറ്റ് വർക്ക് (എൻടിഎൻ) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആൻഡ്രോയിഡ് സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചു. ഐഫോണിലും ഫ്‌ളാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിങ് പോലെ അടിയന്തിര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാൻ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും.
നിലവിലുള്ള സെല്ലുലാർ നെറ്റ് വർക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ ചെയ്യുന്നത്. ഇതുവഴി ബഹിരാകാശത്തെ മൊബൈൽ ടവറുകൾ പോലെ ഉപഗ്രഹങ്ങൾക്ക് പ്രവർത്തിക്കാനാവും.
ബിഎസ്എൻഎലിനെ കൂടാതെ സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നു. എന്നാൽ ഇതിനകം ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിച്ച ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഈ രംഗത്ത് വലിയ വെല്ലുവിളിയായുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്റ്റാർലിങ്ക് ഇതിനകം ഉപഗ്രഹ കണക്ടിവിറ്റി എത്തിച്ചുകഴിഞ്ഞു. അതേസമയം ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ലേലത്തിലൂടെ സ്‌പെക്ട്രം അനുവദിക്കണമെന്ന റിലയൻസ് ജിയോ മേധാവി അംബാനിയുടേയും എയർടെൽ മേധാവി സുനിൽ ഭാർതി മിത്തലിന്റേയും നിലപാടിനെ എതിർത്ത് ഇലോൺ മസ്‌ക് രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ ഇതുവരെ സ്റ്റാർലിങ്കിന് അനുമതി നൽകിയിട്ടില്ല.
English summary : BSNL is ready for a drastic change; a new logo and slogan have been introduced