പ്രവാസികൾക്ക് ഇരുട്ടടിയായി അബുദാബിയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചു. 40ന് മുകളിൽ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് വൻ വർധന. ബേസിക് പാക്കേജിലാണ് ഇത്രയും വർധന. ഇൻഷുറൻസ് എടുക്കാത്തവർക്കു വീസ പുതുക്കാനും സാധിക്കില്ല. Expats are in the dark due to huge increase in health insurance rates
60 കഴിഞ്ഞവരുടെ ഇൻഷുറൻസ് ബേസിക് പാക്കേജിന് നേരത്തേ 900 ദിർഹമുണ്ടായിരുന്നത് 9,000 ദിർഹമാക്കി കൂട്ടി. ചില കമ്പനികൾ ഇത് 16,000 ദിർഹത്തിലേറെയാക്കി. നല്ല ഇൻഷുറൻസ് പാക്കേജിന് ഇരട്ടിത്തുക നൽകേണ്ടിവരും എന്ന അവസ്ഥയാണ്.
ജീവനക്കാർക്കും ആശ്രിതർക്കും കമ്പനി ഉടമ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമമെങ്കിലും നിരക്കു വർധിപ്പിച്ചതോടെ ചില കമ്പനികൾ ആശ്രിതരുടെ തുക നൽകില്ലെന്ന് അറിയിച്ചതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. ഇതോടെ കുടുംബാംഗങ്ങൾക്കായി ഇൻഷുറൻസ് ഇനത്തിൽ പ്രതിവർഷം ഇരുപതിനായിരത്തോളം ദിർഹം അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്.
ഒന്നുകിൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ ഇൻഷുറൻസ് എടുക്കുകയോ വേണമെന്നാണ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ നിർദേശം. ഇതോടെ, ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിലെ അംഗങ്ങളാണ് ഏറെ ബുദ്ധിമുട്ടുക.
18 വയസ്സിനു മുകളിലുള്ള യുവതികൾക്കു മറ്റേണിറ്റി പ്രീമിയം എന്ന പേരിൽ ആയിരത്തിലേറെ ദിർഹം കൂടി നൽകേണ്ടിവരും. പ്രസവം നിർത്തിയവരും ഈ തുക നൽകണം. വൻ തുക നൽകി ഇൻഷുറൻസ് എടുത്താൽ പോലും അത്യാവശ്യത്തിന് ആശുപത്രിയിൽ പോയാൽ ഡോക്ടറെ കാണാനും മരുന്ന് ലഭിക്കാനും മണിക്കൂറുകൾ കാത്തിരിക്കണമെന്നും പ്രവാസികൾ പറയുന്നു.