വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സ്വന്തമായൊരു വീട് ഒരുങ്ങുന്നു. വീട് വെക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ അറിയിച്ചു.(Bobby Chemmannur handed over the financial assistance to sruthi)
പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ സംഭവിച്ചത്. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തിലെ 9 പേരാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു.
അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ വാടക വീട്ടിലാണ് ശ്രുതി കഴിയുന്നത്. ശ്രുതിയുടെ ആഗ്രഹ പ്രകാരം കൽപറ്റയിൽ തന്നെ വീട് വെക്കാനുള്ള തുകയാണ് ബോബി ചെമ്മണ്ണൂർ നൽകിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജോലി നിലവിലെ സാഹചര്യത്തില്‍ തുടരാൻ കഴിയില്ല. അതിനാല്‍ സർക്കാർ ജോലി ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ടി സിദ്ദിഖ് പറഞ്ഞു.