ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനായി ചീമേനിയിലും അതിരപ്പള്ളിയിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം പഠനം തുടങ്ങുന്നു. Central government body starts study at Chimeni and Athirapally for setting up nuclear power plant.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആണ് പഠനം ആരംഭിച്ചിരിക്കുന്നത്. കെഎസ്ഇബിയാണ് പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്.
എന്നാല്‍ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നയരൂപീകരണം നടത്തിയിട്ടില്ല. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ചീമേനിയിലും അതിരപ്പള്ളിയിലും നടത്തുന്ന പഠനത്തെ കുറിച്ച് അറിവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആറ് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി ആണവോര്‍ജ്ജ നിലയത്തിനുള്ള സ്ഥലം കണ്ടെത്താനാണ് പദ്ധതി. അതിരപ്പള്ളിയില്‍ നേരത്തെ ഹൈഡ്രോളിക് പവര്‍ പ്രോജക്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നേരത്തേ ആലോചിച്ചത് പെരിങ്ങോമിൽ
വർഷങ്ങൾക്ക് മുൻപ് കണ്ണൂർ ജില്ലയിലെ പെരിങ്ങോമിൽ ആണവ നിലയം സ്ഥാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
1990കളിലാണ് അന്നത്തെ ഇടത് പക്ഷ സർക്കാർ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങോമിൽ 100 ഏക്കർ സ്ഥലത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം നടത്തിയത്. പിന്നീട് പദ്ധതി സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു.
ചീമേനിയിൽ ആദ്യം പ്രഖ്യാപിച്ചത് താപനിലയം
പെരിങ്ങോമിൽ ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചാണ് ചീമേനിയിൽ താപനിലയം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി 2000 ഏക്കർ സ്ഥലം പ്ലാന്റേഷൻ കോർപറേഷന്റെ എസ്റ്റേറ്റിൽ നിന്ന് കണ്ടെത്തി ഭുമി അളന്നിട്ടു.
260 / എ1/എl/1 എന്ന സർവേ നമ്പറിലുള്ള ഭൂമിയാണ് ഇത്. ചീമേനി ടൗണിൽ നിന്ന് ഏറെ അകലെ അല്ലാത്ത അത്തൂട്ടി, തുറവ് പോലുള്ള കശുവണ്ടി തോട്ടങ്ങൾ ഉൾക്കൊള്ളുന്ന ഭുമിയാണിത്. സ്ഥലം കണ്ടെത്തി സർവേ നടത്തുന്നതിന് സ്പെഷൽ ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥ സംഘത്തെയും നിശ്ചയിച്ചു.
ആയിരക്കണക്കിന് ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുമെന്നും ചെറുവത്തൂർ, നീലേശ്വരം റെയിൽവേ സ്റ്റേഷനുകളിൽ വലിയ വികസനം വരുമെന്നും പറഞ്ഞു. പദ്ധതി സംബന്ധിച്ച ആശങ്കയും ഉയർന്നതോടെ പ്രതിഷേധം കനത്തു.
ഒടുവിൽ 200 ഏക്കറിൽ ഒതുങ്ങുന്ന ചെറിയ താപനിലയമാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കി. എന്നാൽ പ്രതിഷേധം കനത്തതോടെ എല്ലാം പാളി. ഇപ്പോൾ താപ നിലയത്തിനായി കണ്ട് വച്ച ഭൂമി ചീമേനിയിൽ വെറുതേ കിടക്കുകയാണ്. ഇതാണ് ആണവ നിലയത്തിലേക്ക് വഴി മാറാനുള്ള സാധ്യതയെന്നാണ് നിഗമനം.
ചീമേനിയുടെ സാധ്യത വിശാലമായ റവന്യു ഭൂമി
തോമസ് കൊട്ടുകാപ്പള്ളിയെന്ന ഭൂവുടമയിൽ നിന്ന് ഭൂപരിഷ്ക്കരണ നിയമ പ്രകാരം സർക്കാർ ഏറ്റെടുത്ത 3500 ഏക്കറോളം ഭൂമിയുള്ള സ്ഥലമാണ് ചീമേനി ടൗൺ അടക്കമുള്ള പ്രദേശം. 260 / എ1/എl/1 എന്ന സർവേ നമ്പറിൽ കിടക്കുന്നതാണ് ഈ ഭൂമി.
ഇതിൽ 600 ഏക്കർ ഭൂമി സീറോ ലാൻഡ് പദ്ധതിക്കും 200 ഏക്കർ ഭൂമി കെഎസ്ഇബിക്ക് സബ് സ്റ്റേഷൻ സ്ഥാപിക്കുവാനും 200 ഏക്കർ ഭൂമി സോളർ പന്തൽ സ്ഥാപിക്കുവാനും നൽകി.
താപ നിലയത്തിനായി നീക്കി വച്ച ഏക്കർ കണക്കിന് ഭൂമി വെറുതേ കിടക്കുകയാണ്. ഇതാണ് ആണവ നിലയം അടക്കമുള്ള പദ്ധതികൾ സ്ഥാപിക്കുവാൻ ശ്രമം നടക്കുമ്പോൾ ചീമേനിയിലേക്ക് കണ്ണ് പതിയുന്നത്.