പത്തനംതിട്ട: ശബരിമലയിലെ കേടായ അരവണ മുഴുവൻ സെപ്റ്റംബറിൽ നീക്കംചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്.Travancore Devaswomboard to remove entire damaged Aravana at Sabarimala by September
ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സെൻട്രിഫ്യൂജ് എന്ന കമ്പനിക്കാണ് അരവണ നശിപ്പിക്കാൻ കരാർ നൽകുന്നത്.
15 ദിവസത്തിനകം അരവണ നീക്കംചെയ്യാനാകുമെന്നാണ് കമ്പനി അറിയിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ശബരിമലയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് തീരുമാനം.
6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോയി.
സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഒന്നേകാൽ കോടിയ്ക്ക് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്.
എന്നാൽ കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല. കേസ് തള്ളിപ്പോയി. എന്നാൽ അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.