ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സിയാറ്റിൽ പൊലീസ് ഓഫീസറായ ഡാനിയൽ ഓഡററെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പൊലീസ് ഡിപ്പാർട്ട്മെന്‍റിനാകെ അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പിരിച്ചുവിട്ടത്.(Seattle cop who laughed after Indian student Jaahnavi Kandula’s death fired from service)
2023 ജനുവരി 23നാണ് സംഭവം. ജാഹ്നവി കാണ്ടുല എന്ന 23കാരിയായ ആന്ധ്ര സ്വദേശിനി ആണ് പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനം സിയാറ്റിലില്‍ വെച്ച് ജാഹ്നവിയെ ഇടിക്കുകയായിരുന്നു. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാഹ്നവി. കെവിൻ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ 100 അടിയോളം അകലേക്ക് ജാഹ്നവി തെറിച്ചുവീണു.
അപകട സമയത്ത് പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. ‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഫോണില്‍ സംസാരിക്കുമ്പോഴാണ് ജാഹ്നവിയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നുമാണ് ഡാനിയല്‍ ഫോണിൽ പറഞ്ഞത്.
ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പോലീസുകാരനെതിരെ നടപടി സ്വീകരിച്ചത്.
Read Also: വൻകുതിച്ചുചാട്ടത്തിനു ശേഷം സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം
Read Also: വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം
Read Also: കനത്ത മഴ; കൊച്ചി മെട്രോ ട്രാക്കിലേക്ക് മറിഞ്ഞു വീണത് കൂറ്റൻ ഫ്ലക്സ് ബോർഡ്