തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രീമിയം ബസുകൾ ഓണത്തിന് മുമ്പ് സർവീസ് തുടങ്ങും. ഇതിനായുള്ള നടപടി ക്രമങ്ങൾ കോർപ്പറേഷൻ പൂർത്തിയാക്കി വരികയാണ്. നേരത്തേ തന്നെ പ്രീമിയം ബസുകളുടെ ട്രയൽ റൺ പൂർത്തിയായിരുന്നു.KSRTC’s premium buses will start service before Onam
ടാറ്റയുടെ മാർക്കോപോളോ ബസുകളാണ് ഇതിന് ഉപയോഗിച്ചത്. ഇതിൽ കെഎസ്ആർടിസിക്ക് വേണ്ട മാറ്റങ്ങൾ കൂടി വരുത്തിയ ശേഷമാകും ബസുകൾ നിരത്തിലെത്തുക.
എല്ലാ കെഎസ്ആർടിസി സ്റ്റാൻഡുകളിലും കയറില്ലെന്നതാണ് പ്രീമിയം സർവീസിന്റെ മറ്റൊരു സവിശേഷത. ബസിലെ എല്ലാ സീറ്റിലും യാത്രക്കാരുണ്ടെങ്കിൽ പിന്നീട് യാത്രക്കാരന് ഇറങ്ങേണ്ടതില്ലാത്ത ഒരു സ്റ്റോപ്പിലും വണ്ടി നിർത്തില്ല.
പത്തു ബസുകൾ ഓണത്തിന് മുമ്പ് നിരത്തിലിറക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ആകെ 40 പ്രീമിയം ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയുള്ള യാത്രയെന്നതാണ് പ്രീമിയം സർവീസുകൾ കൊണ്ട് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. കൂടുതൽ ആളുകളെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനായി ആകർഷിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൂർണമായി എയർകണ്ടീഷൻ ചെയ്ത ബസിൽ യാത്രക്കാർക്ക് വൈഫൈ സൗകര്യവും ഒപ്പം ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തും. സീറ്റ് ബെൽറ്റോടു കൂടിയ 35 പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും മൊബൈൽ ചാർജിംഗ് പോർട്ടുകളും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
ടിക്കറ്റ് ചാർജിന് പുറമെ 20 രൂപ കൂടി നൽകിയാൽ ബസിൽ കയറാൻ സ്റ്റാൻഡിൽ എത്തണമെന്നില്ല. വഴിയിൽ നിന്ന് തന്നെ കയറാം എന്ന സവിശേഷതയുമുണ്ട് പ്രീമിയം ബസ് സർവീസുകൾക്ക്. അതോടൊപ്പം തന്നെ റെയിൽവേ മോഡൽ മാറ്റത്തിനും കെഎസ്ആർടിസി തയ്യാറെടുക്കുകയാണ്.
ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ റെയിൽവേയുടെ മാതൃക സ്വീകരിക്കാനാണ് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. ഇതിനായി റെയിൽവേയുടെ മാതൃകയിൽ ആപ്പുകൾ വികസിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ അറിയിച്ചു.
അതോടൊപ്പം തന്നെ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ച് ബസുകളുടെ ഓരോ റൂട്ടിലേക്കുള്ള വരവും പോക്കും കൃത്യമായി പ്രദർശിപ്പിക്കാനും ആലോചനയുണ്ട്.
റെയിൽവേയുടെ അതേ മാതൃക പിന്തുടർന്ന് യാത്രക്കാർക്ക് വിവരം ചോദിച്ച് മനസ്സിലാക്കുന്നതിന് പകരമായി ബസുകളുടെ റൂട്ടും സമയവും മൈക്കിലൂടെ അനൗൺസ് ചെയ്യുന്ന രീതിയും കൊണ്ടുവരാൻ ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്.