അനില സുകുമാരൻ
മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞെന്ന വാർത്തയില്ലാതെ ഒരു ദിനം പോലും ഇന്ന് കടന്നു പോകുന്നില്ല. അശാസ്ത്രീയ നിർമാണത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഒരു പറ്റം മത്സ്യത്തൊഴിലാളികളാണ്. ഉപജീവന മാർഗം തേടിപ്പോകുന്ന അവർക്ക് പേടി സ്വപ്നമായ മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത് ആരെന്ന ചോദ്യം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.(Muthalapozhi turns into a `death’ trap; who will take the responsibility)
അപകടങ്ങൾ ഇല്ലാതെയാക്കാനും സുഗമമായി മത്സ്യബന്ധനം നടത്താനും നിർമിച്ച ഹാർബർ, അപകട ചുഴിയായി മാറിയാൽ എങ്ങനെയുണ്ടാവും എന്നതിന്റെ നേർക്കാഴ്ചയാണ് മുതലപൊഴി. രക്ഷാദൗത്യത്തിനു പോയവർ പോലും അപകടത്തിൽപ്പെടുന്ന ഒരിടം. വർഷങ്ങളായി കടലിനെ അറിയുന്ന തൊഴിലാളികൾക്ക് പോലും ഉയർന്നു പൊങ്ങുന്ന തിരമാലകളെ വെല്ലാൻ കഴിയാതെ ജീവൻ നഷ്ടമാകുന്നു. ഗുരുതര പരിക്കുകളുമായി രക്ഷപ്പെടുന്നവരുമുണ്ട് ഏറെ.
നിർമാണത്തിലെ അശാസ്ത്രീയതയാണ് മുതലപ്പൊഴിയിലെ ദുരവസ്ഥക്ക് കാരണം. പുലിമുട്ടുകൾ സ്ഥാപിച്ച മറ്റ് ഹാർബറുകളിൽ തിരയടി കുറഞ്ഞു വരുന്നതാണ് പതിവ്. എന്നാൽ മുതലപ്പൊഴിയിൽ സ്ഥിതികൾ മറിച്ചാണ്. തിരമാലകളിൽപ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നതാണ് ഇവിടത്തെ അപകടകാരണം. തിരയുടെ ശക്തിയിൽപ്പെട്ട് ബോട്ട് പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് തകരും. പാറക്കല്ലുകളിൽ തലയിടിച്ചാണ് ഏറെയും മരണങ്ങൾ സംഭവിക്കുന്നത്. മണൽ അടിയുന്ന പൊഴി ആയതിനാൽ നാവിക സേന, മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടുകൾക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരലും ദുസ്സഹം.
പലപ്പോഴായി പുലിമുട്ടുകളുടെ നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്തതിന്റെ ഫലമായി അഴിമുഖത്തെ വീതി പകുതിയായി കുറഞ്ഞു. കൂടാതെ പുലിമുട്ടുകളിലെ ടെട്രാപോട് കല്ലുകൾ അടർന്ന് കടലിൽ വീഴുകയും ചെയ്തു. ഇക്കാരണങ്ങൾകൊണ്ട് വൻ തോതിലുള്ള മണൽ നിക്ഷേപമാണ് അഴിമുഖത്തുണ്ടാകുന്നത്. നിലവിലുള്ള പുലിമുട്ടുകളുടെ നീളം 40 മീറ്ററിൽനിന്ന് 90 മീറ്ററാക്കുക എന്നതാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.
രണ്ട് ഘട്ടങ്ങളായാണ് മുതലപ്പൊഴി പുലിമുട്ട് ഹാർബർ നിർമ്മാണം നടന്നത്. 2000-2002 കാലത്ത് ചെന്നൈ ഐഐടി ഡിസൈൻ ചെയ്തതാണ് ഒന്നാം ഘട്ട പുലിമുട്ട് ഹാർബർ നിർമ്മാണം. ഒന്നാംഘട്ടം അശാസ്ത്രീയ നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റീ ഡിസൈൻ ചെയ്തതായിരുന്നു രണ്ടാം ഘട്ട നിർമ്മാണം. എന്നാൽ രണ്ടാം ഘട്ടത്തിന് ശേഷമാണ് അപകടങ്ങളും മരണങ്ങളും വർധിച്ചത്. ആയുസിന്റെ ബലം കൊണ്ട് ജീവൻ തിരിച്ചു കിട്ടുന്ന മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. അപകടത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും വില ലക്ഷങ്ങൾ വരും.
കേടുപാടുകൾ തീർക്കുന്ന കാലമത്രയും അവൻ തൊഴിലില്ലാതെ കഴിയുന്നു. കുടുംബം പട്ടിണിയിലാകുന്നു. രണ്ട് ദശാബ്ദങ്ങളിലായി ദുരിതപൊഴിയിൽ ജീവൻ പൊലിഞ്ഞത് എഴുപതിലധികം മൽസ്യത്തൊഴിലാളികൾക്കാണ്. ഉറ്റവരുടെ മരണശേഷം അവരുടെ കുടുംബം ജീവിക്കുന്നത് എങ്ങനെ ആണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. മരണ വാർത്ത കേൾക്കുമ്പോൾ ഖേദ പ്രകടനം നടത്തുന്ന,ധന സഹായം പ്രഖ്യാപിക്കുന്ന അധികാരികൾ അവർക്കിടയിലേക്ക് കടന്നു ചെന്നിട്ടുണ്ടോ. അവരുടെ പ്രശ്നങ്ങൾ കേട്ടിട്ടുണ്ടോ.
നിയമസഭയിലടക്കം നിരന്തരം മുതലപൊഴി വിഷയം ഉന്നയിച്ചിട്ടും പ്രശ്ന പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ദിവസേന അപകടങ്ങൾ നടന്നിട്ടും ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും സർക്കാർ മൂകമായി നിലകൊള്ളുന്നു. ഓരോ തവണയും അപകടങ്ങൾ സംഭവിക്കുമ്പോൾ വാഗ്ദാനങ്ങൾ നടത്തുമെന്നത് അല്ലാതെ അവ പ്രവർത്തികമാക്കുന്നതിൽ സർക്കാരിന് ധൃതിയില്ല. പുലിമുട്ടുകൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന മുതലപ്പൊഴി പോലെയുള്ള ഹാർബറുകൾക്ക് സമയാസമയം ആവശ്യമായ ആഴം കൂട്ടിയും മറ്റ് അറ്റകുറ്റപ്പണി നടത്തിയുമുള്ള നിരന്തര പരിപാലനം ആവശ്യമാണ്. പക്ഷെ ഇവയൊന്നും മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. അദാനി പോർട്ട് നിർമാണത്തിനായുള്ള മാറ്റങ്ങൾ വരുത്തിയതും മുതലപൊഴിയിലെ കൂടുതൽ ദുരിതത്തിലേക്ക് വലിച്ചിഴച്ചു. പുലിമുട്ടുകളിലെ കല്ലുകൾ ചരിഞ്ഞ് കടലിലേക്ക് വീഴാൻ തുടങ്ങി. ഇതുമൂലം മണൽ ധാരാളമായി അടിയുകയും ഇതുവഴി അപകട സാധ്യത വർധിപ്പിക്കുകയും ചെയ്തു.
ആരാണ് ഈ അപകട പരമ്പരക്ക് ഉത്തരവാദി. സർക്കാരോ, അദാനിയോ, കാലാവസ്ഥയെ അതോ ഇനി ദുരിതക്കയം താണ്ടുന്ന മത്സ്യത്തൊഴിലാളികളോ. കോടികൾ ചെലവിട്ട് നിർമാണം നടത്തി ഒടുവിൽ പാളി പോകുന്ന പദ്ധതികളുടെ കൂട്ടത്തിൽ മുതലപ്പൊഴിയും ചേർത്ത് വെക്കേണ്ട സ്ഥിതി. കേവലം ഒന്നോ രണ്ടോ ദിവസങ്ങൾ നീളുന്ന പഠനത്തിലൂടെ പ്രശ്ന പരിഹാരം കാണാൻ ശ്രമിച്ചിട്ട് കാര്യമില്ല. മറിച്ച്, മുതലപൊഴിയിലെ പ്രശ്നങ്ങൾ അറിയണമെങ്കിൽ അവിടത്തെ ജനങ്ങളോട് ചോദിക്കണം. തലമുറകളായി കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളോട് ചോദിക്കണം. അവർക്കു വേണ്ട സഹായങ്ങൾ ചെയ്യണം. മുതലപ്പൊഴിയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ പരിഹാരം കണ്ടേ മതിയാകൂ.
Read Also: യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; കേരളത്തിലേക്കുള്ള വിമാനത്തിൽ തീപിടുത്തം
Read Also: പരമോന്നത കോടതിയോട് സർക്കാറിന് അനാദരവ്; രൂക്ഷവിമർശനവുമായി ഹൈക്കോടതി