ന്യൂയോർക്ക്: മഴ വില്ലനായി അവതരിച്ച ന്യൂ യോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മഴ മാറി മത്സരം ആരംഭിച്ചതോടെ പാക് ബൗളര്‍മാരുടെ ആധിപത്യമാണ് മൈതാനത്ത് കണ്ടത്. കോലിയും രോഹിത്തുമടങ്ങുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നുടഞ്ഞു. ഒടുക്കം 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. 42-റണ്‍സെടുത്ത ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. പാകിസ്താനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു.As expected, Nassau Stadium was a battering ram
മഴ മൂലം ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഓവറിന് ശേഷം വീണ്ടും മഴയെത്തി. എന്നാല്‍ മഴ മാറി മത്സരം ആരംഭിച്ചയുടന്‍ തന്നെ കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി.
നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കോലി മടങ്ങി. വെറും നാല് റണ്‍സ് മാത്രമെടുത്ത കോലി ഉസ്മാന്‍ ഖാന്റെ കൈകളിലൊതുങ്ങി. പിന്നാലെ മൂന്നാം ഓവറില്‍ നായകന്‍ രോഹിത്തും കൂടാരം കയറി.
ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത്തിന് പാളി. താരത്തെ ഹാരിസ് റൗഫ് കൈകകളിലൊതുക്കിയതോടെ ഇന്ത്യ 19-2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ഇരുവരും ടീം സ്‌കോര്‍ 50-കടത്തി.
ടീം സ്‌കോര്‍ 58-ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് അക്ഷര്‍ പട്ടേലിനെ നഷ്ടമായി. നസീം ഷായുടെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡായി. 18-പന്തില്‍ നിന്ന് 20 റണ്‍സാണ് അക്ഷറിന്റെ സമ്പാദ്യം.
പിന്നാലെ ക്രീസിലിറങ്ങിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. എട്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത താരത്തെ ഹാരിസ് റൗഫ് പുറത്താക്കി. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഋഷഭ് പന്താണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്.
പിന്നാലെ പന്തുള്‍പ്പെടെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. ശിവം ദുബൈ(3), രവീന്ദ്ര ജഡേജ(0) എന്നിവര്‍ നിരാശപ്പെടുത്തി. 31-പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പന്തിനേയും ജഡേജയേയും ആമിര്‍ പുറത്താക്കിയപ്പോള്‍ ദുബൈയെ നസീം ഷാ പുറത്താക്കി. അതോടെ ഇന്ത്യ 96-7 എന്ന നിലയിലേക്ക് വീണു.
നേരത്തെ മഴ മൂലം ഒരു മണിക്കൂറോളം വൈകി തുടങ്ങിയ മത്സരം ഒരു ഓവറിന് ശേഷം വീണ്ടും നിർത്തി വെച്ചിരുന്നു. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും വിരാട് കോഹ്‌ലിയുമാണ് ക്രീസിലുണ്ടായിരുന്നത്.
ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ എട്ട് റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമയുടെ തകർപ്പൻ സിക്‌സറും ആദ്യ ഓവറിൽ ഉണ്ടായിരുന്നു.
ന്യൂയോര്‍ക്കിലെ നാസൗ സ്റ്റേഡിയത്തിലെ ബൗൺസ് അനുകൂല പിച്ചിന് പുറമെ കനത്ത മഴ കൂടി എത്തിയതോടെ പിച്ച് എങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ഇരു ടീമുകള്‍ക്കും ആശങ്കയുണ്ട്.
കനത്ത മഴ മൂലം പിച്ച് മൂടിയിട്ടിരിക്കുന്നതിനാല്‍ പവര്‍ പ്ലേയില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമിന് ബാറ്റിംഗ് എളുപ്പമായിരിക്കില്ല. അസാധാരാണ സ്വിംഗും ഒപ്പം പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സും കൂടിയാകുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്.
അതെ സമയം ആദ്യ മത്സരം തോറ്റ പാകിസ്ഥാന് ഈ മത്സരം നിർണ്ണായകമാണ്. അയർലൻഡിന് എതിരെയുള്ള ആദ്യ മത്സരത്തിൽ വിജയിച്ച് ഇന്ത്യ രണ്ട് പോയിന്റ് നേടിയിരുന്നു. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
എന്നാല്‍ അമേരിക്കയോട് ആദ്യ മത്സരം തോറ്റ ടീമില്‍ പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തി. ബാറ്റിങ്ങിൽ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ അസം ഖാന്‍ പുറത്തായപ്പോള്‍ ഇമാദ് വാസിമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ ഗ്ളാമർ പോരാട്ടമായിരുന്നു ഇന്നത്തെ ഇന്ത്യ- പാക് പോരാട്ടം.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.