അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കച്ചാറിൽ രണ്ട് മരണങ്ങളും നാഗോണിൽ ഒരു മരണവുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. മെയ് 28 ന് ആരംഭിച്ച വെള്ളപ്പൊക്കം ഇതുവരെ ആറ് ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചത്.
ഹൈലകാന്തി, കരിംഗഞ്ച്, ഹോജായ്, ദേമാജി, കാംരൂപ്, ദിബ്രുഗഡ്, നാഗോൺ, മോറിഗാവ്, കച്ചാർ, സൗത്ത് സൽമാര, കർബി, ആംഗ്ലോങ് വെസ്റ്റ്, ഗോലാഗുട്ട്, ദിമ ഹസൗ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നാഗോണിലാണ് ഏറ്റവും മോശം അവസ്ഥ. ജില്ലയിൽ മൂന്ന് ലക്ഷത്തിലേറെ പേർ വെള്ളപ്പൊക്കത്തിൽ പെട്ടു. കച്ചാർ ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.
സംസ്ഥാനത്തെ 193 ദുരിതാശ്വാസ ക്യാമ്പുകളിലായി 39,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും ഇതുവരെ 4,931 ഹെക്ടര്‍ കൃഷിയിടമാണ് നശിച്ചത്. വിവിധ ഇടങ്ങളിലെ പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read More: പ്രതിസന്ധി അയയുന്നില്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി