വിമാനയാത്രയ്ക്ക് ഒരു ബദല്‍ സംവിധാനം വേണം എന്നത് പ്രവാസി സമൂഹത്തിന്റെ വളരെ നീണ്ട കാലത്തെ ആഗ്രഹവും ആവശ്യവുമാണ്. ഇപ്പോൾ അതിനുള്ള വഴി ഒരുങ്ങിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള കപ്പല്‍ സര്‍വീസ് ഉടനെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മൂന്ന് മുതല്‍ നാല് ദിവസം വരെയായിരിക്കും യാത്രാ സമയം. തുറമുഖ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോര്‍ഡ് അധികൃതര്‍ നടത്തിയ ചര്‍ച്ച വിജയകരമാണെന്നും കേരളത്തിനും ഗള്‍ഫിനുമിടയില്‍ കപ്പല്‍ സര്‍വീസ് കുറഞ്ഞ ചെലവില്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ സമൂഹ മാധ്യമ പോസ്റ്റ്:
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺകാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നുള്ളത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഗൾഫിനും കേരളത്തിനുമിടയിൽ ഒരു കപ്പൽ സർവീസ് ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. ഇതിനായി സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 27 ന് കൊച്ചിയിൽ വെച്ച് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചിൻ ഷിപ്പ്യാർഡ്, ടൂറിസം വകുപ്പ്, നോർക്ക ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു.
കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു 4 കമ്പനികളാണ് താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. തുടർ നടപടികളുടെ ഭാഗമായി താൽപര്യപത്രം സമർപ്പിച്ച കമ്പനികളെ ചർച്ചക്ക് ക്ഷണിച്ചിരുന്നു. കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമാണ്. കേരളത്തിനും ഗൾഫിനുമിടയിൽ കപ്പൽ സർവീസ് കുറഞ്ഞ ചെലവിൽ ഉടൻ തന്നെ യാഥാർത്ഥ്യമാകുന്ന പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.
REAQD ALSO: രാഹുൽ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വേദി തകർന്നു വീണു, രാഹുൽ സുരക്ഷിതൻ; വീഡിയോ









