തിരുവനന്തപുരം: തിരുവനന്തപുരത്ത് മെട്രോക്ക് പകരം ലൈറ്റ്ട്രാം മെട്രോ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ്. ലൈറ്റ്ട്രാം മെട്രോക്കുള്ള സാധ്യതാ പഠനം നടത്തിയതിന് പിന്നാലെയാണ് പദ്ധതിക്കെതിരെ ചേംബർ ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്. ലെറ്റ്ട്രാം മെട്രോ തലസ്ഥാന നഗരത്തിന് അനുയോജ്യമല്ലെന്നാണ് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ അവകാശവാദം. നഗരത്തിൻറെ ആവശ്യങ്ങൾ പരിഗണിച്ച് മാത്രമെ പദ്ധതി നടപ്പാക്കാവൂ എന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് നിലപാടെടുത്തതോടെ പദ്ധതി വീണ്ടും ത്രിശങ്കുവിലായി.
പലതവണ രൂപം മാറി, ഒടുവിൽ തലസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതി ലൈറ്റ്ട്രാം മെട്രോ ആയി. ഓസ്ട്രേലിയൻ മാതൃകയിൽ ലെറ്റ്ട്രാം മെട്രോക്കുള്ള സാധ്യതകളും തിരുവനന്തപുരത്ത് പഠന വിധേയമാക്കി. ഇതിന് പിന്നാലെയാണ് വ്യാപക എതിർപ്പ് ഉയർന്നത്. അതേസമയം, ലൈറ്റ് ട്രാമിൽ സാധ്യതാ പഠനം നടത്തുക മാത്രമാണ് ചെയ്തതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കെഎംആർഎൽ പറയുന്നത്.
പള്ളിപ്പുറം ടെക്നോ സിറ്റി മുതൽ കഴക്കൂട്ടം – കിള്ളിപ്പാലം വരെ രണ്ട് റീച്ചുകളിലായി മൊത്തം 46.7കിലോമീറ്ററിലാണ് മെട്രോ പദ്ധതി വരുന്നത്. ഭൂമിക്കടിലെ രണ്ട് സ്റ്റേഷനുകളടക്കം ആകെ 38 സ്റ്റേഷനുകൾ, ഡി.പി.ആറിൽ ചെലവ് 11560.80കോടി. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ രണ്ട് മാസത്തിനകം അന്തിമ ഡിപിആർ സമർപ്പിക്കാനും സംസ്ഥാനത്തിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റെ അനുമതി തേടാനുമായിരുന്നു ധാരണ. ഇതിനിടെയാണ് റോഡിന് കുറുകെ ഓടുന്ന ലൈറ്റ്ട്രാം മെട്രോ പദ്ധതിയെ കുറിച്ചും കെഎംആർഎൽ സമാന്തര പഠനം നടത്തിയത് വിവാദമായത്.