തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിലിൻ്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) അടുത്തമാസം സമർപ്പിക്കും.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. കൊച്ചി മെട്രോയുടെ നിർദ്ദേശ പ്രകാരം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡി.പി.ആർ തയ്യാറാക്കി. അതിന്റെ അന്തിമ വിശകലനം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ.യുമായ ഡോ.കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടന്നു. അതിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി അടുത്തമാസം കൊച്ചി മെട്രോയ്‌ക്ക് ഡി.പി.ആർ സമർപ്പിക്കും.
സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെയാണ് നിർമ്മാണത്തിന് ഒരുക്കങ്ങൾ തുടങ്ങുന്നത്. തിരുവനന്തപുരം മെട്രോ റെയിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനും രൂപം നൽകും.പള്ളിപ്പുറം ടെക്നോ സിറ്റി – പള്ളിച്ചൽ, കഴക്കൂട്ടം – കിള്ളിപ്പാലം എന്നിങ്ങനെ രണ്ട് റീച്ചുകളിലായി മൊത്തം 46.7കിലോമീറ്ററാണ് ദൂരം. 38 സ്റ്റേഷനുകൾ. രണ്ടെണ്ണം ഭൂമിക്ക് അടിയിൽ. ബാക്കി ഭൂമിക്ക് മുകളിൽ തൂണുകളിൽ. ഡി. പി. ആറിൽ ചെലവ് 11560.80കോടി. ഏറ്റെടുക്കേണ്ട സ്ഥലം, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ ഡി.പി.ആർ. അംഗീകരിച്ച ശേഷം പുറത്തുവിടും
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ ആണ് ആദ്യം ആലോചിച്ചത്. അതിന്റെ പ്രയോജനക്ഷമത പരിശോധിച്ച ശേഷമാണ് പരമ്പരാഗത മീഡിയം മെട്രോ തീരുമാനിച്ചത്. ഇതിന്റെ എക്സിക്യൂട്ടീവ് സമ്മറി ഫെബ്രുവരിയിൽ ഡി.എം.ആർ.സി സമർപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാനസർക്കാരിനും. സംസ്ഥാനത്തിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രനഗര മന്ത്രാലയത്തിനും സമർപ്പിക്കും.
കേന്ദ്രാനുമതിക്ക് ശേഷമായിരിക്കും സ്ഥലമേറ്റെടുക്കലും വായ്പ ലഭ്യമാക്കാനുമുള്ള നടപടികൾ.