പത്തനംതിട്ട: സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഇവിടം കൊണ്ട് തീരില്ലെന്ന് പഠനം. ചൂട് ഓരോ വർഷവും കൂടി വരുന്നതിനാൽ കടൽ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണമാണ് ഉഷ്ണതരംഗത്തിനിടെ ആശങ്ക പടർത്തുന്നത്. വരും വർഷങ്ങളിലെ വേനൽക്കാലങ്ങളിലും ഈ ചൂട് ആവർത്തിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പു നൽകി പുതിയ പഠന റിപ്പോർട്ട് പുറത്തു വരുന്നത്.
അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. 2017 നവംബറിൽ കേരള തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റ് ഈ പ്രവണതയ്ക്കു തുടക്കമിട്ടു. ചൂടു കൂടുന്നതോടെ കടൽ തിളച്ചുതൂവുന്ന കള്ളക്കടൽ പ്രതിഭാസം കേരളം ഉൾപ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടൽ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കേണ്ട സ്ഥിതിയാകും. കടൽ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങു വരെ വർധിച്ച് 220 മുതൽ 250 വരെ ദിവസങ്ങൾ എന്ന സ്ഥിതി സംജാതമാകും. വർഷത്തിൽ 20 ദിവസം മാത്രമാണ് നിലവിൽ കടൽത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാൽ കരയിൽ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാൽ സ്ഥിതിഗതികൾ മാറി മറിയും. ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമർദം രൂപപ്പെട്ടാൽ ഏതാനും മണിക്കൂറിനുള്ളിൽ അത് അതിശക്ത ചുഴലിക്കാറ്റായി മാറാൻ തക്കവിധത്തിൽ കടൽ ചൂടായി കിടക്കുന്നു.