പാലക്കാട് : കൊടും കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. തമിഴ്നാട്ടില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന കൃഷ്ണഗിരി, മൈലമ്പാടി, എം.ജെ. ലെനിനാണ് (40) തമിഴ്നാട് പൊലീസ് അമ്പലവയല്‍ കൂട്ട ബലാത്സംഗ കേസില്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി വൈത്തിരി സബ് ജയിലിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് തമിഴ്‌നാട് പോലീസുകാരനെയും ലെനിനിന്റെ കൂട്ടാളികളെയും മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
രക്ഷപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പേ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയാന്വേഷണത്തിലൂടെയും പ്രതിയെ പിടികൂടാന്‍ മേപ്പാടി പൊലീസിന് കഴിഞ്ഞിരുന്നു.
മൂന്ന് തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരാണ് ലെനിന്റെ സംരക്ഷണത്തിനായുണ്ടായിരുന്നത്. ഇതില്‍ സീനിയര്‍ ഉദ്യോഗസ്ഥനായ ധനസേഖരനെ ലെനിന്‍ പ്രലോഭിപ്പിച്ച് തന്റെ വരുതിയിലാക്കി. ഒന്നാം തീയതി കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരും വഴി തന്നെ ഇവര്‍ ഗൂഢാലോചന തുടങ്ങിയിരുന്നു. ലെനിന്റെ കൂട്ടാളി രഞ്ജിത്ത് ഏര്‍പ്പാടാക്കി കൊടുത്ത റിസോര്‍ട്ടിലാണ് പൊലീസ് സംഘവും ലെനിനും താമസിച്ചത്. രണ്ടാം തീയതി ലെനിനെ കോടതിയിലെത്തിച്ച് കോടതി നടപടികള്‍ക്ക് ശേഷം ഇവര്‍ റിസോര്‍ട്ടിലേക്ക് മടങ്ങി. ശേഷം, മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥരെ റിസോര്‍ട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞ ശേഷം ടിന്റോയുടെ കാറില്‍ ലെനിനെ അമ്പലവയലിലുള്ള വീട്ടിലെത്തിക്കാന്‍ ധനസേഖരന്‍ അവസരമൊരുക്കി. അവിടെ വെച്ച് എങ്ങനെ രക്ഷപ്പെടാം എന്നതിനെ കുറിച്ചും ലെനിനും ധനസേഖരനും കൂട്ടാളികളും ഗൂഢാലോചന നടത്തി. തുടര്‍ന്ന്, ലെനിന്റെ സ്വാധീനമുപയോഗിച്ച് കോട്ടനാട് 46-ല്‍ ഒരു സ്ത്രീ നടത്തുന്ന സ്പാ ആന്‍ഡ് മസാജ് സെന്ററില്‍ ഇവരെത്തി. തുടര്‍ന്നാണ്, രാഹുല്‍ മണിയും ജോണിയും അഫ്‌സലും കൂടി കാറില്‍ ലെനിനെ കോട്ടയത്തേക്കെത്തിക്കുന്നത്. കോട്ടയത്തുണ്ടായിരുന്ന സനലിന്റെ സഹായത്തോടെ ലെനിന്‍ പുതിയ ഫോണും സിം കാര്‍ഡും വാങ്ങി. തുടര്‍ന്ന്, ലെനിന്‍ പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ മാംഗ്‌ളൂരിവിലേക്ക് കടക്കാന്‍ ശ്രമിക്കുകയും, സനലൊഴികെയുള്ള കൂട്ടാളികള്‍ കാര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. ഇവരെ കാപ്പംകൊല്ലിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സനലിനെ കോട്ടയത്ത് നിന്ന് കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്ത് മേപ്പാടി പോലീസിന് കൈമാറി.
46-ല്‍ വെച്ചാണ് ലെനിന്‍ രക്ഷപ്പെടുന്നതെങ്കിലും കാപ്പംകൊല്ലി റോഡില്‍ വെച്ചാണ് രക്ഷപ്പെട്ടതെന്ന് പറഞ്ഞ് നാട്ടുകാരെയും പോലീസിനെയും ധനസേഖരന്‍ കബളിപ്പിച്ചു. പോലീസിന് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതിനാല്‍ കുറച്ച് സമയം പോലീസിന് ഇരുട്ടില്‍ തപ്പേണ്ടി വന്നു. എന്നാല്‍, മൊഴികളിലെ വൈരുദ്ധ്യം മനസിലാക്കിയ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ശാസ്ത്രീയാന്വേഷണം നടത്തി. ഇയാള്‍ കൂട്ടാളികളുടെ സഹായത്തോടെ കോട്ടയത്തേക്ക് കടന്നതായി വിവരം ലഭിക്കുകയും, അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടകൊലപാതകകേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്‍. 2022-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാംകുളത്ത് നിന്ന് തട്ടികൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ച് ലഹരിവസ്തുക്കള്‍ നല്‍കി 17 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. അമ്പലവയല്‍ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക്, റോബറി എന്നീ കേസുകളിലും, ബത്തേരി സ്റ്റേഷനില്‍ അക്രമിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലും, കല്‍പ്പറ്റ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക് കേസിലും പ്രതിയാണ്.